ന്യൂദല്‍ഹി- ബാങ്കുകളില്‍ നിഷ്‌ക്രിയ ആസ്തി കുമിഞ്ഞ്കൂടി ഉണ്ടാകുന്ന പ്രതിസന്ധിയുടെ രണ്ടാം ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ ഇന്ത്യ കടന്ന് പോകുന്നതെന്നും ഇത് വന്‍മാന്ദ്യമാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യന്‍. 'ഇതൊരു സാധാരണ മാന്ദ്യമല്ലെന്ന് വ്യക്തമാണ്. ഇത് സമ്പദ്‌വ്യവസ്ഥയെ ഐസിയുവിലേക്ക് തള്ളിവിടുന്ന ഇന്ത്യയുടെ മഹാ മാന്ദ്യമാണ്,' ഹാവഡ് യൂണിവേഴ്‌സിറ്റിയുടെ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവപപ്‌മെന്റിന്റെ ഒരു ഗവേഷണ പ്രബന്ധത്തില്‍ അരവിന്ദ് സുബ്രമണ്യന്‍ പറയുന്നു.
ബാങ്കുകളില്‍ നിന്ന് ആയിരക്കണക്കിന് കോടികള്‍ വായ്പ എടുത്ത
സ്വകാര്യ കോര്‍പറേറ്റ് കമ്പനികള്‍ അതു തിരിച്ചടക്കാതെ വരുമ്പോള്‍ ഇത് ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തിയായി കുമിഞ്ഞു കൂടും. ഈ പ്രതിസന്ധിയെ ട്വിന്‍ ബാലന്‍സ്ഷീറ്റ് (ടിബിഎസ്) പ്രതിസന്ധി എന്നാണ് വിശേഷിപ്പിക്കുന്നത്. നരേന്ദ്ര മോഡി സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് പദവിയിലിക്കെ ഈ പ്രതിസന്ധിയെ കുറിച്ച് 2014ല്‍ അരവിന്ദ് സുബ്രമണ്യം മുന്നറിയിപ്പു നല്‍കിയിരുന്നു. ഈ ടിബിഎസ് പ്രതിസന്ധിയുടെ രണ്ടാം തരംഗമാണ് ഇപ്പോള്‍ രാജ്യത്ത് അനുഭവപ്പെടുന്നതെന്ന് അദ്ദേഹം പറയുന്നു. രാജ്യാന്തര നാണ്യ നിധി (ഐഎംഎഫ്)യുടെ ഇന്ത്യാ മേധാവിയായിരുന്നു ജോഷ് ഫെല്‍മാനുമായി ചേര്‍ന്നാണ് അരവിന്ദ് സുബ്രമണ്യം ഇന്ത്യ നേരിടുന്ന പുതിയ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് പഠനം നടത്തിയത്. ടിബിഎസ് പ്രതിസന്ധിയുടെ രണ്ടു ഘട്ടങ്ങളും തമ്മിലുള്ള താരതമ്യ പഠനമാണിത്. ലോകപ്രശസ്ത സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പഠന ഗവേഷണ കേന്ദ്രമായ ഹാവാര്‍ഡ് കെന്നഡി സ്‌കൂളില്‍ അധ്യാപകനാണിപ്പോള്‍ അരവിന്ദ് സുബ്രമണ്യന്‍.
നിക്ഷേപ കുതിപ്പുണ്ടായ 2004-11 കാലയളവില്‍ ഉരുക്ക്, ഊര്‍ജ, അടിസ്ഥാന സൗകര്യ മേഖലകളിലെ കോര്‍പറേറ്റ് കമ്പനികള്‍ക്ക് നല്‍കിയ ബാങ്ക് വായ്പകള്‍ കിട്ടാക്കടമായി മാറിയുണ്ടായ പ്രതിസന്ധിയാണ് ആദ്യത്തെ ടിബിഎസ് പ്രതിസന്ധി. രണ്ടാം ടിബിഎസ് പ്രതിസന്ധി പ്രധാനമായും നോട്ടുനിരോധനത്തിന്റെ അനന്തര ഫലമാണ്. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളേയും റിയല്‍ എസ്റ്റേറ്റ് കമ്പനികളേയും ഇതു സാരമായി ബാധിച്ചു.