മക്ക - മക്കയിലെ സ്‌കൂളിൽ സഹപാഠിയെ വിദ്യാർഥി ആക്രമിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ പ്രത്യേക കമ്മിറ്റി രൂപീകരിച്ച് അന്വേഷണം നടത്താൻ ഡെപ്യൂട്ടി വിദ്യാഭ്യാസ മന്ത്രി ഡോ. അബ്ദുറഹ്മാൻ അൽആസിമി നിർദേശിച്ചതായി വിദ്യാഭ്യാസ മന്ത്രാലയ വക്താവ് ഇബ്തിസാം അൽശഹ്‌രി അറിയിച്ചു.
മക്ക അൽശറായിഅ് ഡിസ്ട്രിക്ടിലെ സ്‌കൂൾ ക്ലാസിൽ വെച്ചാണ് സഹപാഠിയെ വിദ്യാർഥി ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ ക്ലിപ്പിംഗ് മറ്റു വിദ്യാർഥികൾ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തു വിടുകയായിരുന്നു.
സ്‌കൂളുകളിൽ അക്രമങ്ങൾക്കും റാഗിംഗുകൾക്കും തടയിടാൻ പ്രത്യേക കമ്മിറ്റി രൂപീകരിക്കാൻ കഴിഞ്ഞയാഴ്ച വിദ്യാഭ്യാസ മന്ത്രി ഉത്തരവിട്ടിരുന്നെന്നും മന്ത്രാലയ വക്താവ് പറഞ്ഞു. മക്ക സ്‌കൂളിൽ ക്ലാസിൽ സഹപാഠിയെ വിദ്യാർഥി ആക്രമിച്ചതിനെ വിദ്യാർഥികൾക്കിടയിലെ തമാശയായി ചിത്രീകരിച്ച് മക്ക വിദ്യാഭ്യാസ വകുപ്പ് നിസ്സാരവൽക്കരിച്ചത് പൊതുസമൂഹത്തിന്റെ കടുത്ത പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സംഭവത്തിൽ പ്രത്യേക കമ്മിറ്റി രൂപീകരിച്ച് വിശദമായ അന്വേഷണം നടത്തുന്നതിന് ഡെപ്യൂട്ടി വിദ്യാഭ്യാസ മന്ത്രി ഉത്തരവിട്ടത്.