Sorry, you need to enable JavaScript to visit this website.

ഫ്‌ളോറിഡ വെടിവെപ്പ്: റീമാ രാജകുമാരി സൈനികത്താവളം സന്ദർശിച്ചു

റീമാ രാജകുമാരി

റിയാദ് - അമേരിക്കയിലെ ഫ്‌ളോറിഡയിൽ സൗദി സൈനിക വിദ്യാർഥി വെടിവെപ്പ് നടത്തിയ പെൻസകോള നാവികത്താവളം വാഷിംഗ്ടണിലെ സൗദി അംബാസഡർ റീമാ ബിൻത് ബന്ദർ രാജകുമാരി സന്ദർശിച്ചു.

ആക്രമണത്തിൽ മരിച്ചവരുടെ ബന്ധുക്കളെ അനുശോചനം അറിയിക്കുന്നതിനും സംഭവത്തിലെ അന്വേഷണത്തിന് അമേരിക്കൻ സുരക്ഷാ വകുപ്പുകളുമായുള്ള സൗദി അറേബ്യയുടെ പൂർണ സഹകരണം ശക്തമാക്കാനുമായിരുന്നു സന്ദർശനം.

നാവികത്താവളത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ അംബാസഡർ ആക്രമണത്തെ അപലപിച്ചു. സൗദിയിലെയും അമേരിക്കയിലെയും ബന്ധപ്പെട്ട ഏജൻസികളുമായി സഹകരിച്ച് അന്വേഷണ പുരോഗതി നിരീക്ഷിക്കുമെന്നും അന്വേഷണം വേഗത്തിലാക്കുന്നതിന് സാധ്യമായ എല്ലാവിധ സഹായങ്ങളും നൽകുമെന്നും റീമാ രാജകുമാരി നാവികത്താവളത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെ അറിയിച്ചു. 


അക്രമി സ്വന്തം നിലക്കാണ് ആക്രമണം നടത്തിയതെന്നാണ് കരുതുന്നതെന്ന് എഫ്.ബി.ഐ പറഞ്ഞു. അക്രമി നടത്തിയ വെടിവെപ്പിൽ മൂന്നു പേർ കൊല്ലപ്പെടുകയും എട്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രതിയെ പിന്നീട് സുരക്ഷാ സൈനികർ വെടിവെച്ചു കൊന്നു. ഫ്‌ളോറിഡയിൽ നിന്ന് നിയമാനുസൃതം വാങ്ങിയ തോക്ക് ആണ് അക്രമി ഉപയോഗിച്ചതെന്ന് എഫ്.ബി.ഐ ജാക്‌സൺവില്ലി ഓഫീസ് സ്‌പെഷ്യൽ ഏജന്റ് റേയ്ച്ചൽ റോജാസ് പറഞ്ഞു. ഒരാൾ ഒറ്റക്കാണ് ആക്രമണം നടത്തിയത് എന്ന നിഗമനത്തിലാണ് തങ്ങൾ എത്തിച്ചേർന്നിരിക്കുന്നത്. ഈ കേസിൽ മറ്റു അറസ്റ്റുകളൊന്നും നടത്തിയിട്ടില്ലെന്നും കേസിലെ മുഖ്യ അന്വേഷകയായ റേയ്ചൽ റോജാസ് പത്രസമ്മേളനത്തിൽ പറഞ്ഞു. 


പ്രതിയെ അക്രമത്തിന് പ്രേരിപ്പിച്ച കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. ഇക്കാര്യത്തിൽ യാഥാർഥ്യം കണ്ടെത്തുന്നതു വരെ എല്ലാവരും ക്ഷമയോടെ കാത്തിരിക്കണമെന്നും റേയ്ചൽ റോജാസ് ആവശ്യപ്പെട്ടു. വ്യോമയാന മേഖലയിൽ ഉപരിപഠനവും പരിശീലനവും നടത്തിവന്ന സൗദി വിദ്യാർഥി കഴിഞ്ഞയാഴ്ചയാണ് പെൻസകോള നാവികത്താവളത്തിൽ ആക്രമണം നടത്തിയത്. 

Latest News