Sorry, you need to enable JavaScript to visit this website.

തെലങ്കാനയിൽ പ്രതികളെ പോലീസ് വെടിവെച്ചുകൊന്ന സംഭവം: റിട്ട.ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷിക്കും, സി.ബി.ഐ മുൻ ഡയറക്ടറും സംഘത്തിൽ

ന്യൂദൽഹി- തെലങ്കാനയിൽ കൂട്ടബലാൽസംഗക്കേസ് പ്രതികളെ പോലീസ് വെടിവെച്ചുകൊന്ന സംഭവത്തിൽ റിട്ടയേർഡ് ജഡ്ജിയുടെ നേതൃത്വത്തിൽ സുപ്രീം കോടതി അന്വേഷണം പ്രഖ്യാപിച്ചു. സുപ്രീം കോടതിയിൽനിന്ന് വിരമിച്ച വി.എസ് സിർപുർക്കറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുക. മുബൈ ഹൈക്കോടതി റിട്ട. ജസ്റ്റീസ് രേഖ പ്രകാശ് സുന്ദർ ബൽദോത്ത, സി.ബി.ഐ മുൻ ഡയറക്ടർ ഡി.ആർ കാർത്തികേയൻ എന്നിവാണ് സംഘത്തിലുള്ളത്. സംഘത്തിന്റെ പ്രവർത്തന മണ്ഡലം ഹൈദരാബാദിന് പുറത്തായിരിക്കുമെന്നും ആറു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. സുപ്രീം കോടതി ഇനി ഇക്കാര്യത്തിൽ ഉത്തരവിടുന്നത് വരെ മറ്റൊരു അന്വേഷണവും നടത്തരുതെന്നും നിർദ്ദേശിച്ചു. ഇതോടെ സംഭവത്തെ പറ്റി അന്വേഷിക്കാൻ തെലങ്കാന സർക്കാർ രൂപീകരിച്ച എട്ടംഗ പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രവർത്തനം മരവിച്ചു. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണവും മരവിക്കും. പക്ഷപാതപരമായ അന്വേഷണം ഇക്കാര്യത്തിൽ നടക്കണമെന്ന് ജസ്റ്റിസ് എസ്. എ നസീർ, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. 

വെറ്ററിനറി ഡോക്ടറെ കൂട്ടബലാൽസംഗം ചെയ്ത് കൊലപ്പെടുത്തി കത്തിച്ച കേസിലെ പ്രതികളെ പൊലീസ് വെടിവെച്ചുകൊന്ന സംഭവത്തിലാണ് കോടതി അന്വേഷണം പ്രഖ്യാപിച്ചത്. തെലങ്കാനയിലെ പൊലീസ് വെടിവെപ്പ് സുപ്രീംകോടതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ജി എസ് മാനി, പ്രദീപ് കുമാർ യാദവ് എന്നിവരാണ് പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചത്. ഏറ്റുമുട്ടലിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും, കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നുമായിരുന്നു ആവശ്യപ്പെട്ടത്.
 

Latest News