Sorry, you need to enable JavaScript to visit this website.

നീതി ലഭിക്കുമെന്ന് ഉറച്ച പ്രതീക്ഷ; മുസ്ലിം ലീഗ്; പൗരത്വഭേദഗതി ബില്ലിനെതിരെ സുപ്രീം കോടതിയിൽ ഹരജി നൽകി

ന്യൂദൽഹി- പൗരത്വ ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയിൽ മുസ്‌ലിം ലീഗ് ഹരജി നൽകി. ബിൽ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുസ്ലിം ലീഗ് ഹരജി നൽകിയത്. മുസ്ലിം ലീഗിന്റെ നാല് എം.പിമാരും സുപ്രീം കോടതിയിൽ നേരിട്ട് എത്തിയാണ് ഹരജി ഫയൽ ചെയ്തത്. കപിൽ സിപലാണ് മുസ്ലിം ലീഗിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരാകുന്നത്. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണ് നിയമമെന്നും മുഴുവൻ വിഭാഗങ്ങളെയും പൗരത്വത്തിന് പരിഗണിക്കണമെന്നും മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. മതത്തിന്റെ പേരിൽ തുടങ്ങുന്ന വിഭജനം തുടർന്നുള്ള ദിവസങ്ങളിൽ ഭാഷയുടെയോ നിറത്തിന്റെയോ ദേശത്തിന്റെയോ പേരിലായിരിക്കും. ഇതിനെതിരായ പ്രതിഷേധം ശക്തമാകണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണ് നിലവിലുള്ള ബിൽ. എല്ലാവർക്കും തുല്യ അവകാശമെന്ന അടിസ്ഥാന തത്വങ്ങളെ കൊല്ലുകയാണ്. ജാതിമത വ്യത്യാസമില്ലാതെ മുഴുവൻ പൗരൻമാർക്കും സ്വാതന്ത്ര്യം നൽകുന്ന രാജ്യമാണ് ഇന്ത്യ. കോടതി ഇക്കാര്യത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. അത്ര എളുപ്പം ഈ നിയമം നടപ്പിലാക്കാമെന്ന ചിന്ത ഇന്ത്യയിലെ ഭരണകക്ഷിക്ക് വേണ്ട. നീതി പ്രതീക്ഷിക്കുന്നതായും ശക്തമായ പോരാട്ടം എല്ലാവരുടേയും ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും പി. കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ഹിന്ദു വിഭാഗത്തിന് പൗരത്വം കൊടുക്കുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ എല്ലാ വിഭാഗത്തിനും നീതി നടപ്പാക്കണമെന്നും ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. നിയമപരമായും ധാർമ്മിക പരമായും മുന്നോട്ടുപോകുമെന്നും മറ്റു രാഷ്ട്രീയ പാർട്ടികളുമായി ഇനിയും ചർച്ച നടത്തുമെന്നും ഇ.ടി മുഹമ്മദ് ബഷീർ വ്യക്തമാക്കി.
 

Latest News