Sorry, you need to enable JavaScript to visit this website.

ബാബരി മസ്ജിദ് പുനഃപരിശോധനാ ഹരജികൾ ഇന്ന് പരിഗണിക്കും

ന്യൂദൽഹി- അയോധ്യ കേസിൽ സുപ്രീം കോടതി വിധിക്കെതിരെ വിവിധ സംഘടനകൾ നൽകിയ പുനഃപരിശോധനാ ഹരജികൾ ഇന്ന് കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ചേംബറിലാകും ഹരജികൾ പരിഗണിക്കുക. ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ്.എ. നസീർ, സഞ്ജീവ് ഖന്ന എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. ഇതിൽ ജസ്റ്റിസ് സഞ്ജീവ് ഖന്ന ഒഴികെയുള്ളവർ അയോധ്യ കേസിൽ സുപ്രധാന വിധി പ്രസ്താവിച്ച ഭരണഘടനാ ബെഞ്ചിലെ അംഗങ്ങളാണ്. ഭരണഘടനാ ബെഞ്ചിന് നേതൃത്വം നൽകിയ മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വിരമിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് ഖന്നയെ പകരം ഉൾപ്പെടുത്തിയത്.


മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് അടക്കമുള്ള മുസ്‌ലിം സംഘടനകളും, ഹിന്ദു മഹാസഭയുമാണ് അയോധ്യ വിധിക്കെതിരെ പുനഃപരിശോധനാ ഹരജി നൽകിയത്. തകർക്കപ്പെട്ട ബാബരി മസ്ജിദിൽ മുമ്പ് രാമ വിഗ്രഹം സ്ഥാപിച്ചതും 1992ൽ പള്ളി പൊളിച്ചതുമടക്കമുള്ള കാര്യങ്ങൾ നിയമ വിരുദ്ധമായിരുന്നെന്ന് വിധിയിൽ വ്യക്തമാക്കിയ കോടതി, അതേ വിധിയിൽതന്നെ പള്ളി നിന്ന സ്ഥലം രാമക്ഷേത്രം നിർമിക്കാൻ വിട്ടുകൊടുക്കണമെന്ന് പറയുന്നത് നീതിയല്ലെന്നാണ് മുസ്‌ലിം വ്യക്തിനിയമ ബോർഡിന്റെ വാദങ്ങളിൽ പ്രധാനം. എന്നാൽ അയോധ്യയിൽ മസ്ജിദ് നിർമിക്കാൻ മുസ്‌ലിംകൾക്ക് അഞ്ച് ഏക്കർ സ്ഥലം നൽകണമെന്ന കോടതി വിധിയെ എതിർത്തു കൊണ്ടാണ് ഹിന്ദു മഹാസഭ പുനഃപരിശോധനാ ഹരജി നൽകിയത്.

 

Latest News