ന്യൂദൽഹി- കേന്ദ്ര സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന പൗരത്വ രജിസ്റ്റർ പൗരന്മാരെ വിഭജിക്കുന്നതാണെന്ന യാഥാർഥ്യം തുറന്നുകാട്ടി മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശശികാന്ത് സെന്തിൽ. പൗരത്വ രജിസ്റ്റർ നടപ്പാക്കിയാൽ സഹകരിക്കില്ലെന്നും, അതിന്റെ പേരിൽ വേണമെങ്കിൽ തന്നെ തടവിൽ പാർപ്പിച്ചു കൊള്ളൂവെന്നും ആഭ്യന്തര മന്ത്രി അമിത് ഷാക്കയച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കി. ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കിയ കേന്ദ്ര നടപടിയിൽ പ്രതിഷേധിച്ച് സിവിൽ സർവീസിൽ നിന്ന് രാജിവെച്ചയാളാണ് തമിഴ്‌നാട് സ്വദേശിയായ ശശികാന്ത്.
ദക്ഷിണ കർണാടകയിൽ ഡപ്യൂട്ടി കമ്മീഷണറായിരിക്കേയാണ് അദ്ദേഹം പദവി രാജിവെച്ചത്.
ദേശീയ പൗരത്വ രജിസ്റ്റർ ലോക്‌സഭ പാസാക്കിയ ദിവസം ആധുനികി ഇന്ത്യയിലെ കറുത്ത ദിനമാണെന്ന് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കത്തിൽ ശശികാന്ത് വ്യക്തമാക്കി. ദേശീയ പൗരത്വ രജിസ്റ്ററിൽ പേര് ചേർക്കാനാവശ്യമായ വിവരങ്ങളൊന്നും ഞാൻ നൽകില്ല. ആ അനുസരണക്കേടിന്റെ പേരിൽ സർക്കാർ സ്വീകരിക്കുന്ന ഏത് നടപടിയും സ്വീകരിക്കാൻ ഞാൻ തയാറാണ്. ഇന്ത്യൻ പൗരനല്ലെന്ന് മുദ്രകുത്തി രാജ്യം മുഴുവനും സർക്കാർ നിർമിക്കുന്ന ഏതെങ്കിലും തടങ്കൽ പാളയത്തിലേക്ക് എന്നെ അയച്ചാലും ഞാനത് സന്തോഷത്തോടെ സ്വീകരിക്കും. തങ്ങളെ വിഭജിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ വരും ദിനങ്ങളിൽ കൂടുതൽ പേർ രംഗത്തു വരാൻ ഇത് കാരണമാകുമെന്നും ശശികാന്ത് കത്തിൽ വ്യക്തമാക്കി.