അബഹ - പടിഞ്ഞാറൻ അസീറിലെ ബഹ്ർ അബൂസകീനയിൽ ഭക്ഷ്യ വിഷബാധയേറ്റവരുടെ എണ്ണം 262 ആയി ഉയർന്നതായി അസീർ ആരോഗ്യ വകുപ്പ് വക്താവ് അബ്ദുൽ അസീസ് ആലുശായിഅ് അറിയിച്ചു.
ഭക്ഷ്യ വിഷബാധയുടെ ലക്ഷണങ്ങളുമായി കൂടുതൽ പേർ അസീർ പ്രവിശ്യയിലെ വിവിധ ആശുപത്രികളിലെത്തുകയായിരുന്നു. ഭക്ഷ്യ വിഷബാധയേറ്റവരുടെ ആരോഗ്യനില ഭദ്രമാണ്. ചൊവ്വാഴ്ച വൈകിട്ട് ആറു മണിയിലെ കണക്കുകൾ പ്രകാരം ഭക്ഷ്യ വിഷബാധയേറ്റ 262 പേരാണ് ചികിത്സ തേടി പ്രവിശ്യയിലെ ആശുപത്രികളിലെത്തിയത്. ഇക്കൂട്ടത്തിൽ 197 പേർ ചികിത്സ പൂർത്തിയാക്കി ആശുപത്രികൾ വിട്ടു.
65 പേർ ഇപ്പോഴും ആശുപത്രികളിൽ ചികിത്സയിലാണെന്നും അസീർ ആരോഗ്യ വകുപ്പ് വക്താവ് പറഞ്ഞു.
ബഹ്ർ അബൂസകീനയിലെ റെസ്റ്റോറന്റിൽ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. സ്ഥാപനം അധികൃതർ അടപ്പിച്ചിട്ടുണ്ട്. റെസ്റ്റോറന്റിലെ തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
ഭക്ഷ്യ വിഷബാധയേറ്റവരുടെ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് അസീർ ആരോഗ്യ വകുപ്പിലെ കമാണ്ട് ആന്റ് കൺട്രോൾ സെന്ററുമായി സഹകരിച്ച് ആരോഗ്യ വകുപ്പിലെ കൺട്രോൾ റൂം വഴി മുഴുവൻ ആശുപത്രികളും ഹെൽത്ത് സെന്ററുകളും ഫലപ്രദമായി ഏകോപനം നടത്തുന്നുണ്ടെന്നും ഖാലിദ് അസീരി പറഞ്ഞു.