താനെ - ഇതര സമുദായക്കാരനായ യുവാവിനെ പ്രണയിച്ച മകളെ അഛൻ കൊന്ന് കഷ്ണങ്ങളാക്കി. മകളുടെ ശരീര ഭാഗങ്ങൾ പെട്ടിയിലാക്കി ഉപേക്ഷിക്കാനുള്ള ശ്രമം പാളിയതിനെതുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
മുംബൈക്കു സമീപം താനെ സ്വദേശിയായ അരവിന്ദ് തിവാരിയാണ് (47) മകൾ പ്രിൻസിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. മകൾ ഒപ്പം ജോലി ചെയ്യുന്ന മുസ്‌ലിം യുവാവുമായി പ്രണയത്തിലായതും അയാളെ തന്നെ വിവാഹം കഴിക്കുമെന്ന് ശഠിച്ചതുമാണ് തിവാരിയെ കടുംകൈക്ക് പ്രേരിപ്പിച്ചത്.
മകളുടെ ശരീരഭാഗങ്ങൾ സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിക്കുന്നതിന് ഓട്ടോ റിക്ഷയിൽ കൊണ്ടുപോകവേ ഡ്രൈവർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് ഇയാൾ പെട്ടി ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. പോലീസ് എത്തി പെട്ടി തുറന്ന് പരിശോധിച്ചപ്പോഴാണ് അത് ഒരു യുവതിയുടെ ശരീരഭാഗങ്ങളാണെന്ന് കണ്ടെത്തിയത്. ശരീരത്തിന്റെ അരക്ക് താഴെയുള്ള ഭാഗങ്ങളായിരുന്നു പെട്ടിയിൽ. ബാക്കി ഭാഗങ്ങൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തിവാരിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. പോലീസ് വീട്ടിലെത്തി മകളെ കുറിച്ച് ചോദിച്ചപ്പോൾ ആദ്യം അറിയാത്ത ഭാവം നടിക്കുകയായിരുന്നു തിവാരി. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.
ബിരുദധാരിയായ പ്രിൻസി, താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മുസ്‌ലിം യുവാവുമായി പ്രണയത്തിലായിരുന്നു. ഇതേചൊല്ലി അഛനും മകളും തമ്മിൽ നിരന്തരം കലഹിച്ചിരുന്നു.