Sorry, you need to enable JavaScript to visit this website.

പുതിയ സൗദി ബജറ്റിൽ പെട്രോളിതര മേഖലാ വരുമാനം 38 ശതമാനം

റിയാദ് - പുതിയ ബജറ്റിൽ കണക്കാക്കുന്ന ആകെ വരുമാനത്തിന്റെ 38.42 ശതമാനം പെട്രോളിതര മേഖലയിൽ നിന്നാകുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത വർഷത്തെ ബജറ്റിൽ പ്രതീക്ഷിക്കുന്ന ആകെ വരുമാനം 833 ബില്യൺ റിയാലാണ്. ഇതിൽ 513 ബില്യൺ റിയാൽ പെട്രോളിയം മേഖലയിൽ നിന്നും 320 ബില്യൺ റിയാൽ പെട്രോളിതര മേഖലയിൽ നിന്നുമാണ്. ബജറ്റ് വരുമാനത്തിന്റെ 61.58 ശതമാനം പെട്രോളിയം മേഖലയിൽ നിന്നും 38.42 ശതമാനം പെട്രോളിതര മേഖലയിൽ നിന്നുമാകും. 


അഞ്ചു വർഷത്തിനിടെ പെട്രോളിതര വരുമാനത്തിൽ 148 ശതമാനം വർധനയുണ്ടായിട്ടുണ്ട്. 2014 ൽ പെട്രോളിതര വരുമാനം 126.8 ബില്യൺ റിയാലായിരുന്നു. കഴിഞ്ഞ വർഷം പെട്രോളിതര വരുമാനം 294 ബില്യൺ റിയാലായിരുന്നു. മൂല്യവർധിത നികുതിയും ഊർജ നിരക്ക് പരിഷ്‌കരണവും അടക്കമുള്ള സാമ്പത്തിക പരിഷ്‌കരണങ്ങൾ തുടരുന്നത് പെട്രോളിതര വരുമാനം ഉയരുന്നതിന് സഹായകമാകുന്നു. ഈ വർഷം 315 ബില്യൺ റിയാലാണ് പെട്രോളിതര വരുമാനം. ഈ വർഷത്തെ ബജറ്റ് വരുമാനത്തിന്റെ 34 ശതമാനം പെട്രോളിതര മേഖലയിൽ നിന്നാണ്. ഈ വർഷത്തെ ആകെ ബജറ്റ് വരുമാനം 917 ബില്യൺ റിയാലാണ്. ഇതിൽ 602 ബില്യൺ റിയാൽ പെട്രോളിയം മേഖലയിൽ നിന്നാണ്. ഈ വർഷം പെട്രോളിതര വരുമാനം ഏഴു ശതമാനം തോതിൽ വർധിച്ചിട്ടുണ്ട്. 


2018 ൽ പെട്രോളിതര വരുമാനം 294 ബില്യൺ റിയാലായിരുന്നു. ഈ വർഷം പെട്രോളിതര വരുമാനത്തിൽ 21 ബില്യൺ റിയാലിന്റെ വർധനയാണുണ്ടായത്. ഈ വർഷം പെട്രോളിതര വരുമാനത്തിൽ 6.9 ശതമാനം വർധനയുണ്ടായി. അടുത്ത കൊല്ലം പെട്രോളിതര വരുമാനത്തിൽ 1.6 ശതമാനം വർധനയാണ് പ്രതീക്ഷിക്കുന്നത്. ഉൽപാദനവും വിലയും കുറഞ്ഞതിനാൽ ഈ വർഷം എണ്ണ വരുമാനത്തിൽ ഒന്നര ശതമാനം കുറവുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ഒക്‌ടോബറിൽ സൗദിയുടെ പ്രതിദിന എണ്ണയുൽപാദനം 98 ലക്ഷം ബാരലായിരുന്നു. കഴിഞ്ഞ വർഷം ഒക്‌ടോബറിനെ അപേക്ഷിച്ച് 3.8 ശതമാനം കുറവാണിത്. ഒക്‌ടോബറിൽ ഒരു ബാരൽ എണ്ണക്ക് ശരാശരി 64.2 ഡോളർ വിലയാണ് ലഭിച്ചത്. കഴിഞ്ഞ വർഷം ഒക്‌ടോബറിൽ ഇത് 73.1 ഡോളറായിരുന്നു. കഴിഞ്ഞ കൊല്ലം എണ്ണ വരുമാനത്തിൽ 75 ബില്യൺ ഡോളറിന്റെ വർധനയുണ്ടായിരുന്നു. 

 

Latest News