തളിപ്പറമ്പ് - പൗരത്വ ബില്ലിനെതിരെ എസ്.ഡി.പി.ഐ തളിപ്പറമ്പ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിലേക്ക് ബസ് ഇടിച്ചു കയറി. രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നുണ്ടായ സംഘർഷത്തിൽ ബസ് കണ്ടക്ടർക്ക് പരിക്കേറ്റു. പയ്യന്നൂർ-കണ്ണൂർ റൂട്ടിലോടുന്ന മാധവി ബസ് കണ്ടക്ടർക്കാണ് മർദ്ദനമേറ്റത്. കണ്ടക്ടറെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ബസ് ജീവനക്കാർ തളിപ്പറമ്പ ടൗണിൽ പ്രകടനം നടത്തി. പയ്യന്നൂർ-കണ്ണൂർ റൂട്ടിൽ മിന്നൽ പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.
പൗരത്വ ബില്ലിനെതിരേ എസ്.ഡി.പി.ഐ തളിപ്പറമ്പ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിലേക്ക് നേരെ ബസ് ഇടിച്ചു കയറ്റിയത് ഗൗരവമായി കാണണമെന്ന് എസ്.ഡി.പി.ഐ തളിപ്പറമ്പ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. എസ്.ഡി.പി.ഐ മണ്ഡലം നേതാക്കളായ എസ്പി മുഹമ്മദലി, സി ഇർഷാദ് എന്നിവരെ കസ്റ്റഡിയിൽ എടുത്തതിൽ കമ്മിറ്റി പ്രതിഷേധിച്ചു. ബസ് ജീവനക്കാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു.






