ജിദ്ദ- മോധി സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബിൽ ഭരണഘടനാ അവകാശം ലംഘിക്കുന്നതും രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്നതും വിവേചനം അടിച്ചേൽപിക്കുന്നതുമാകയാൽ ഇതിനെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കാൻ മുഴുവൻ മതേതര ജനാധിപത്യ വിശ്വാസികളും മുന്നോട്ടു വരണമെന്ന് പ്രവാസി സാംസ്‌കാരിക വേദി വെസ്‌റ്റേൺ പ്രോവിൻസ് കമ്മിറ്റി ആവശ്യപ്പെട്ടു. മുസ്‌ലിം ജനവിഭാഗത്തിന് മാത്രം ഭരണഘടനാ അവകാശം നിഷേധിച്ച് പൗരത്വം റദ്ദ് ചെയ്യാനുള്ള നീക്കം നടത്തുന്നതിലൂടെ വംശീയ വിരോധം ആണ് സർക്കാറിന്റെ മുഖമുദ്ര എന്ന് വ്യക്തമാവുകയാണ്. യഥാർത്ഥത്തിൽ മുസ്‌ലിംകളുടെ മാത്രം പൗരത്വാവകാശത്തെ തടയാനുള്ള ഈ നീക്കം രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് കടക വിരുദ്ധമാണ്.
സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക് എന്ന ആശയത്തെയാണ് ബി.ജെ.പി സർക്കാർ ഈ ബില്ലിലൂടെ ചോദ്യം ചെയ്യുന്നത്. ആർ.എസ്.എസ് വിഭാവന ചെയ്യുന്ന സവർണാധിപത്യത്തിലധിഷ്ഠിതമായ സംഘ് രാഷ്ട്രം എന്ന അജണ്ട നടപ്പാക്കാനാണ് സർക്കാർ ഈ ബിൽ കൊണ്ടു വരുന്നത്.
സമസ്ത മേഖലകളിലും പരാജയപ്പെട്ട സർക്കാരാണിത്. ജനരോഷത്തെ മറികടക്കാൻ കേന്ദ്ര സർക്കാർ സ്ഥിരമായി ഹിന്ദു മുസ്‌ലിം വിഭാഗീയത സൃഷ്ടിക്കുകയാണ്. ഈ വിഭാഗീയ രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞ് രാജ്യത്തിന്റെ യഥാർത്ഥ പ്രശ്‌നങ്ങൾ മുൻനിർത്തി ജനകീയ പ്രക്ഷോഭം ഉയർന്ന് വരണം. ഇന്ത്യയിലെ മുഴുവൻ ജനങ്ങളും രാഷ്ട്രീയ സാമൂഹ്യ പ്രസ്ഥാനങ്ങളും കൈകോർത്ത് പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിരോധം സൃഷ്ടിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു. പ്രസിഡന്റ് റഹീം ഒതുക്കുങ്ങൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.പി.അഷ്‌റഫ് സ്വാഗതവും ട്രഷറർ ഇ.പി.സിറാജ് നന്ദിയും പറഞ്ഞു.