വരന്‍ വൈകി, അയല്‍ക്കാരനെ  യുവതി വിവാഹം ചെയ്തു 

ലഖ്‌നൗ-യു.പിയിലെ ബിജ്‌നോറില്‍ വരന്‍ വൈകിയതിനെ തുടര്‍ന്ന് വധു  അയല്‍ക്കാരനെ  വിവാഹം ചെയ്തു.  വിവാഹം നിശ്ചയിച്ചിരുന്ന യുവാവും യുവതിയും ആഴ്ചകള്‍ക്ക് മുന്‍പ്, ഒരു സമൂഹ വിവാഹച്ചടങ്ങില്‍ വച്ച് വിവാഹിതരായിരുന്നു. എന്നാല്‍, ബന്ധുക്കളെയെല്ലാം വിളിച്ചുകൂട്ടി ഔദ്യോഗിക  വിവാഹച്ചടങ്ങുകള്‍ നടത്തണമെന്ന് ബന്ധുക്കള്‍ ആഗ്രഹിച്ചതിനാലാണ് വീണ്ടും ആഘോഷപൂര്‍വ്വം വിവാഹം നടത്താന്‍ ഇരു വീട്ടുകാരും തീരുമാനിച്ചത്.
തീരുമാനിച്ചതനുസരിച്ച് വിവാഹത്തിനുള്ള തയ്യാറെടുപ്പുകള്‍ നടന്നു. ഉച്ചയ്ക്ക് 2 മണിക്ക് നിശ്ചയിച്ചിരുന്ന വിവാഹത്തിന് വരനും കൂട്ടരും എത്തിച്ചേര്‍ന്നത് രാത്രിയില്‍. വരന്‍ വൈകിയെത്തിയെങ്കിലും വിവാഹം കഴിക്കാന്‍ വധു കൂട്ടാക്കിയില്ല. വിവാഹം വേണ്ടെന്നുവച്ച് യുവതി അതേ മണ്ഡപത്തില്‍ വച്ച് അയല്‍വാസിയെ വിവാഹം ചെയ്തു. 
അതേസമയം, സ്ത്രീധനത്തെ ചൊല്ലി വരന്റെ വീട്ടുകാരും വധുവിന്റെ  വീട്ടുകാരും തമ്മില്‍ നേരത്തേ തര്‍ക്കമുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. വരന്റെ വീട്ടുകാര്‍ സ്ത്രീധനം ചോദിച്ചതിന്റെ പേരില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. ഒപ്പം, കൂടുതല്‍ പണം നല്‍കില്ലെന്ന് യുവതിയുടെ വീട്ടുകാര്‍ നിലപാടെടുത്തിരുന്നു. ഈ തര്‍ക്കത്തിന്റെ പേരിലാണ് വരന്‍ വൈകിയെത്തിയത്. വരന്റെ വീട്ടുകാര്‍ സ്ത്രീധനം ചോദിച്ചതിന്റെ പേരിലുണ്ടായ അസ്വാരസ്യങ്ങള്‍ക്കിടയില്‍ വരന്‍ വൈകിയെത്തുക കൂടി ചെയ്തതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളായി. ഇതോടെ വധു കടുത്ത തീരുമാനമെടുക്കുകയായിരുന്നു. വരനൊപ്പം പോകില്ലെന്ന് വാശിപിടിച്ച യുവതി അയല്‍വാസിയെ വിവാഹം ചെയ്യുകയായികയായിരുന്നു. എന്നാല്‍, തന്റെ ബന്ധുക്കളെ വധുവിന്റെ വീട്ടുകാര്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചതിനാലാണ് വിവാഹ വേദിയിലെത്താന്‍ വൈകിയതെന്നാണ് വരന്‍ നല്‍കുന്ന വിശദീകരണം. 

Latest News