Sorry, you need to enable JavaScript to visit this website.

എയര്‍ടെല്‍ വിദേശ കമ്പനി ആകാനൊരുങ്ങുന്നു

ന്യൂദല്‍ഹി- ഇന്ത്യയിലെ പഴക്കംചെന്ന സ്വകാര്യ ടെലികോം കമ്പനി ഭാരതി ടെലികോം വിദേശ കമ്പനിയായി മാറുന്നു. 4,900 കോടി രൂപയുടെ വിദേശ നിക്ഷേപത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ ഭാരതി ടെലികോം ഒരു വിദേശ  കമ്പനിയായി മാറും. സിംഗപൂര്‍ കമ്പനിയായ സിംഗ്‌ടെല്‍ അടക്കമുള്ള ഏതാനും വിദേശ കമ്പനികളാണ് നിക്ഷേപമിറക്കാനായി മുന്നോട്ടു വന്നിട്ടുള്ളത്. ഇതിനു സര്‍ക്കാരിന്റെ അനുമതി തേടി കാത്തിരിക്കുകയാണ്. അനുമതി ലഭിച്ചാല്‍ ഭാരതി ടെലികോമിന്റെ 50 ശതമാനത്തിലേറെ ഓഹരി വിദേശ നിയന്ത്രണത്തിലാകും. ഫലത്തില്‍ വിദേശ കമ്പനിയായി മാറും. ഇപ്പോള്‍ എയര്‍ടെല്‍ ഉടമ സുനില്‍ ഭാരതി മിത്തലിനും കുടുംബത്തിനു ഭാരതി ടെലികോമില്‍ 52 ശതമാനം ഓഹരികളാണ് കൈവശമുള്ളത്. 

എയര്‍ടെല്‍ ഉടമകളായ ഭാരതി എയര്‍ടെലിന്റെ 41 ശതമാനം ഓഹരികളും ഭാരതി ടെലികോമിന്റേതാണ്. 21.46 ശതമാനം ഓഹരികള്‍ വിദേശ നിക്ഷേപകരുടേതും. പൊതു ഓഹരി ഉടമകള്‍ക്ക് 37 ശതമാനം പങ്കാണ് കമ്പനിയിലുള്ളത്.

4,900 കോടി രൂപയുടെ വിദേശ നിക്ഷേപത്തിന് കേന്ദ്ര സര്‍ക്കാര്‍ ഈ മാസം അനുമതി നല്‍കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നേരത്തെ വിദേശ നിക്ഷേപകരെ സംബന്ധിച്ച് അവ്യക്തതകള്‍ ചൂണ്ടിക്കാട്ടി ടെലികോം വകുപ്പ് ഭാരതി എയര്‍ടെലിന് വിദേശ നിക്ഷേപ അനുമതി നിഷേധിച്ചിരുന്നു. ഭാരതി ടെലികോം വിദേശ കമ്പനിയാകുന്നതോടെ എയര്‍ടെല്ലിലെ വിദേശ ഓഹരി പങ്കാളിത്തം 84 ശതമാനമായി ഉയരും.
 

Latest News