പന്ത്രണ്ടുകാരിയെ രണ്ടുവര്‍ഷത്തോളം പീഡിപ്പിച്ച  50കാരന്‍ ആലുവയില്‍ അറസ്റ്റില്‍

കൊച്ചി- ആലുവയില്‍ 12 വയസുകാരിയെ രണ്ടുവര്‍ഷമായി പീഡിപ്പിച്ച അന്‍പതുകാരനെ പൊലീസ് അറസ്റ്റുചെയ്തു. ഈസ്റ്റ് വെളിയത്തുനാട് അലി കുഞ്ഞുമുഹമ്മദാണ് അറസ്റ്റിലായത്. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. ആലുവ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അലിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. 2018 ഫെബ്രുവരിയിലായിരുന്നു ആദ്യ സംഭവം. സഹകരണ സംഘത്തിലെ കാര്‍ഡ് ഏല്‍പ്പിക്കാന്‍ അലിയുടെ വീട്ടിലെത്തിയതായിരുന്നു പെണ്‍കുട്ടി. ഈ സമയം വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. തുടര്‍ന്ന് വീടിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു.
ഇക്കാര്യം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അലിയുടെ ഉപദ്രവം സഹിക്കാനാവാതെ വന്നതോടെ കഴിഞ്ഞ വ്യാഴാഴ്ചയാണ് പെണ്‍കുട്ടി വിവരം മാതാപിതാക്കളെ അറിയിക്കുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെ പ്രതി ഒളിവില്‍പ്പോയിരുന്നു.

Latest News