ആളിക്കത്തിയ തീയില്‍ നിന്നും  രാജേഷ് ശുക്ല രക്ഷിച്ചത് 11 ജീവനുകള്‍ 

 ന്യൂദല്‍ഹി- ഞായറാഴ്ച പുലര്‍ച്ചെ ദില്ലിയില്‍ ഉണ്ടായ തീപിടുത്തത്തിനിടെ ആളിക്കത്തിയ തീയില്‍ നിന്നും രാജേഷ് ശുക്ല രക്ഷിച്ചത് 11 ജീവനുകള്‍. സ്വന്തം ജീവന്‍ പോലും അവഗണിച്ചാണ് രാജേഷ് ശുക്ല കെട്ടിടത്തിനുളളിലേക്ക് ഓടിക്കയറിയത്. ദില്ലി അനന്ത് ഗഞ്ചിലെ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ 43 പേരാണ് മരിച്ചത്. തീ ആളിപ്പടര്‍ന്നപ്പോള്‍ ഫാക്ടറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. തീ ആളിപ്പടര്‍ന്ന ഫാക്ടറിയിലേക്ക് ആദ്യം പ്രവേശിച്ചത് ഫയര്‍മാനായ രാജേഷ് ശുക്ലയായിരുന്നു.11 പേരെയാണ് രാജേഷ് ശുക്ല കെട്ടിടത്തിന് പുറത്തെത്തിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടെ രാജേഷ് ശുക്ലയ്ക്കും പരുക്കേറ്റിരുന്നു. കാലുകള്‍ക്ക് പരുക്കേറ്റ അദ്ദേഹത്തെ എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കുകള്‍ പോലും അവഗണിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയ രാജേഷ് ശുക്ലയ്ക്ക് അഭിനന്ദ പ്രവാഹമാണ്. ദല്‍ഹി ആഭ്യന്തരമന്ത്രി സത്യേന്ദ്ര ജെയിന്‍ ആശുപത്രിയില്‍ എത്തി രാജേഷ് ശുക്ലയെ സന്ദര്‍ശിച്ചു. ഫയര്‍മാന്‍ രാജേഷ ശുക്ല യഥാര്‍ത്ഥ ഹീറോയാണ്. സ്വന്തം ജീവന്‍ പോലും അവഗണിച്ച് തീപടര്‍ന്ന ഫാക്ടറിയിലേക്ക് പ്രവേശിച്ച അദ്ദേഹം 11 ജീവനുകളാണ് രക്ഷിച്ചത്. എല്ലുകള്‍ക്ക് പരുക്കേറ്റിട്ടും അവസാന നിമിഷം വരെ അദ്ദേഹം തന്റെ ജോലി തുടര്‍ന്നു. ധീരനായ നായകനെ സല്യൂട്ട് ചെയ്യുന്നു സത്യേന്ദ്ര ജെയിന്‍ ട്വീറ്റ് ചെയ്തു. 

Latest News