Sorry, you need to enable JavaScript to visit this website.

ലണ്ടനില്‍  വാച്ചിനായി ഒമാന്‍  വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നു

ലണ്ടന്‍- ലണ്ടനില്‍ കൊലപാതകം തുടര്‍ക്കഥയാവുന്നു. 24 മണിക്കൂറിനിടെ മൂന്നു യുവാക്കള്‍ ആണ് കൊല്ലപ്പെട്ടത്. 26കാരനായ ഒമാന്‍ വിദ്യാര്‍ത്ഥി മുഹമ്മദ് ബിന്‍ അബ്ദുള്ളാ അല്‍ അരൈമിയാണ് ഏറ്റവും ഒടുവില്‍ മരണപ്പെട്ടത്. ലണ്ടന്‍ നൈറ്റ്‌സ്ബ്രഡ്ജിലെ റെസ്‌റ്റൊറന്റില്‍ നിന്ന് വീട്ടിലേക്ക് നടക്കുമ്പോഴാണ് മുഖംമൂടി അണിഞ്ഞ ഒരു സംഘം വിദ്യാര്‍ത്ഥിയുടെ കൈയിലുണ്ടായിരുന്ന റോളക്‌സ് വാച്ചിനായി ചാടി വീണത്. അല്‍ അരൈമി ചെറുക്കാന്‍ ശ്രമിച്ചെങ്കിലും പിടിവലിക്കിടെ  കുത്തേല്‍ക്കുകയായിരുന്നു. പുറത്ത് കുത്തേറ്റ നിലയില്‍ ബോധരഹിതനായി കിടന്ന അരൈമി വെള്ളിയാഴ്ച പുലര്‍ച്ചെ 1 മണിക്ക് സംഭവസ്ഥലത്ത് വെച്ച് മരിച്ചതായി സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി യുകെയില്‍ താമസിച്ച് പഠിക്കുകയായിരുന്നു അല്‍ അരൈമി. ബഹ്‌റൈനില്‍ നിന്നെത്തിയ സുഹൃത്തിനൊപ്പം നടന്ന് പോകുമ്പോഴാണ് കവര്‍ച്ചക്കാര്‍ ചാടിവീണതെന്ന് സുഹൃത്ത് വ്യക്തമാക്കി. കൂടെയുണ്ടായിരുന്ന വ്യക്തിക്കും പരുക്കേറ്റിട്ടുണ്ട്. ലണ്ടന്‍ നഗരത്തില്‍ ഇതുള്‍പ്പെടെ മൂന്ന് അക്രമങ്ങളില്‍ മൂന്ന് ചെറുപ്പക്കാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ബിസ് എന്നറിയപ്പെടുന്ന റാപ്പര്‍ 20കാരന്‍ ക്രോസ്ലൂം ഡേവിസാണ് ഡെപ്ട്‌ഫോര്‍ഡില്‍ കുത്തേറ്റ് മരിച്ചത്. ഇതിന് പിന്നാലെ ഈസ്റ്റ് ലണ്ടന്‍ ഹാക്ക്‌നിയില്‍ 22കാരന്‍ എക്‌സോസ് ഗിംബിയെന്ന യുവാവും കൊല്ലപ്പെട്ടു. സംഭവങ്ങളില്‍ മൂന്ന് പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. ഇതില്‍ ഒരു 14 വയസ്സുകാരനും ഉള്‍പ്പെടും. 

Latest News