മലപ്പുറം- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ചികിത്സാ ധനസഹായത്തിനുള്ള അപേക്ഷകളിൽ സമയ ബന്ധിതമായി തീർപ്പു കൽപിക്കുന്നതിനായി എല്ലാ തഹസിൽദാർമാർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും ബാക്കിയുള്ള അപേക്ഷകളിൽ ഭൂരിഭാഗവും ആവശ്യമായ രേഖകൾ സമർപ്പിക്കാത്തവയാണെന്നും ഡെപ്യൂട്ടി കലക്ടർ ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു.
വട്ടപ്പാറ വളവിലെ അപകടങ്ങൾ കുറക്കുന്നതിനായി വീതി കൂട്ടി ഡിവൈഡർ സ്ഥാപിച്ച് വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതടക്കമുള്ള ക്രമീകരണങ്ങൾക്കായി രണ്ടു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും ദേശീയപാത വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. മലപ്പുറം-കോട്ടപ്പടി ബൈപ്പാസ് റോഡിന്റെ നിർമാണ പ്രവൃത്തികൾ ഫെബ്രുവരിയോടെ പൂർത്തിയാകുമെന്നും പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയറും അറിയിച്ചു. വൈകിട്ട് നാല് മുതൽ ആറു വരെ പാലക്കാട് ഭാഗത്തേക്കു നേരത്തെ സർവീസുണ്ടായിരുന്ന ബസുകളുടെ എണ്ണം കുറഞ്ഞതു സംബന്ധിച്ച് യോഗം കെ.എസ്.ആർ.ടി.സിയോടു വിശദീകരണം ആവശ്യപ്പെട്ടു. പാലക്കാട്-കോഴിക്കോട് റൂട്ടിൽ അഞ്ച്, പത്തു മിനിറ്റ് ഇടവേളകളിൽ കെ.എസ്.ആർ.ടി.സി ബസുകൾ നിലവിലുണ്ടെന്നും നാലിനും ആറിനും ഇടയിൽ 14 സർവീസുകൾ നടത്തുന്നുണ്ടെന്നും അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു.
മാസത്തിൽ ഒരു തവണ കൂടുന്ന ജില്ലാതല വികസന സമിതി യോഗത്തിൽ ജില്ലാതല ഉദ്യോഗസ്ഥർ നിർബന്ധമായും പങ്കെടുക്കണമെന്നും അവധിക്ക് പ്രവേശിക്കുന്നവർ രേഖാമൂലം അറിയിക്കണമെന്നും എ.ഡി.എം നിർദേശിച്ചു. അവധിയിൽ പ്രവേശിക്കുന്ന ഉദ്യോഗസ്ഥനു പകരം എത്തുന്നവർ വിഷയങ്ങൾ പഠിച്ചിട്ടായിരിക്കണം പങ്കെടുക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എം.എൽ.എമാരായ പി.അബ്ദുൽ ഹമീദ്, സി.മമ്മുട്ടി, പി.ഉബൈദുള്ള, ആബിദ് ഹുസൈൻ തങ്ങൾ, സ്പീക്കറുടെ പ്രതിനിധി ടി.ജമാലുദീൻ, പി.അബ്ദുൽ വഹാബ് എം.പിയുടെ പ്രതിനിധി അബു സിദ്ദീഖ്, ഇ.ടി.മുഹമ്മദ് ബഷീർ എം. പിയുടെ പ്രതിനിധി അഷ്‌റഫ് കോക്കൂർ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.