പോലീസ് വെടിവച്ചു കൊന്ന പ്രതികളുടെ മൃതദേഹങ്ങള്‍ സംരക്ഷിക്കണമെന്ന് ഹൈക്കോടതി; വിഡിയോയും ആവശ്യപ്പെട്ടു

ഹൈദരാബാദ്- പൊലീസ് കഴിഞ്ഞ ദിവസം വെടിവച്ചു കൊന്ന നാലു ബലാത്സംഗക്കൊല കേസ് പ്രതികളുടെയും മൃതദേഹം തിങ്കളാഴ്ച വൈകീട്ട് എട്ടു മണിവരെ സംരക്ഷിക്കണമെന്ന തെലങ്കാന ഹൈക്കോടതി. കൊല്ലപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം വിഡിയോകള്‍ നല്‍കണമെന്നും കേസ് അടിയന്തിരമായി പരിഗണിച്ച രണ്ടംഗ ബെഞ്ച് ഉത്തരവിട്ടു. മൃതദേഹ പരിശോധനാ വിഡിയോകള്‍ ശനിയാഴ്ച വൈകുന്നേരത്തിനു മുമ്പായി കോടതി രജിസ്ട്രാര്‍ക്കു സമര്‍പ്പിക്കണമെന്നാണ് ആവശ്യം. മഹബൂബ് നഗര്‍ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ഇവ സ്വീകരിച്ച് ഹൈക്കോടതി രിജസ്ട്രാര്‍ ജനറലിനു ശനിയാഴ്ച വൈകുന്നരത്തോടെ സമര്‍പ്പിക്കണം എന്നാണ് ഉത്തരവ്. കേസ് കോടതി തിങ്കളാഴ്ച രാവിലെ 10.30ന് വീണ്ടും പരിഗണിക്കും.

തെളിവെടുപ്പിനായി കൊണ്ടു വന്ന നാലു പ്രതികളും പോലീസിനെ ആക്രമച്ചപ്പോള്‍ വെടിവെക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. അതേസമയം ഇതു സംബന്ധിച്ച പല കോണുകളില്‍ നിന്നും സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പോലീസ് കസ്റ്റഡിയിലുള്ള നാലു പ്രതികളും എങ്ങനെ പോലീസിനെ ആക്രമിച്ചു. കൊല്ലപ്പെട്ടവരില്‍ ഓരാളുടെ മൃതദേഹത്തിലുണ്ടായിരുന്ന തോക്കില്‍ നിന്നും വെടിയുതിര്‍ത്തിട്ടുണ്ടോ എന്നതു സംബന്ധിച്ച് അവ്യക്തതകളുണ്ട്. തോക്ക് കയ്യില്‍ പിടിച്ച നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. 

സകൂട്ടറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്നു 27കാരി വനിതാ മൃഗഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന് ചുട്ടെരിച്ച കേസിലെ പ്രതികളായ മുഹമ്മദ് അരീഫ് (26), ജൊല്ലു ശിവ (20), ജൊല്ലു നവീന്‍ (20), ചിന്തകുണ്ഡ ചെന്നകേശവുലു (20) എന്നീ പ്രതികളെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ പോലീസ് സംഘം വെടിവച്ചു കൊന്നത്.
 

Latest News