Sorry, you need to enable JavaScript to visit this website.

നീരവ് മോഡിയെ പിടികിട്ടാപ്പുള്ളിയായി  പ്രഖ്യാപിച്ച് മുംബൈ പ്രത്യേക കോടതി

മുംബൈ-ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ലണ്ടനില്‍ ജയിലില്‍ കഴിയുന്ന രത്‌നവ്യാപാരി നീരവ് മോഡിയെ മുംബൈ പ്രത്യേക കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. നൂറ് കോടിയിലധികം രൂപയുടെ ക്രമക്കേട് നടത്തി രാജ്യം വിടുന്നവര്‍ക്കെതിരെ ചുമത്തുന്ന ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫന്‍ഡേഴ്‌സ് നിയമപ്രകാരമാണ് നടപടി. ഇതോടെ, ഇന്ത്യ, യുകെ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലെ നീരവ് മോദിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റിന് കണ്ടുകെട്ടാന്‍ കഴിയും. ഡിസംബര്‍ 17 മുതല്‍ 30 ദിവസത്തിനുള്ളില്‍ നീരവ് മോദി ഹാജരാകണമെന്ന് സിബിഐ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മുംബൈ പ്രത്യേക കോടതിയുടെ നടപടി.
വ്യാജ രേഖകള്‍ ചമച്ച് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 14,000 കോടിയോളം രൂപ തട്ടിച്ച് രാജ്യം വിട്ട നീരവ് മോഡി കഴിഞ്ഞ മാര്‍ച്ചിലാണ് ലണ്ടനില്‍ അറസ്റ്റിലാവുന്നത്. നീരവ്‌മോദിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച തിരിച്ചയയ്ക്കല്‍ ഹര്‍ജിയില്‍ ലണ്ടന്‍ കോടതി വാറന്റ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്.
സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വിജയ് മല്യയ്ക്ക് ശേഷം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്ന വ്യക്തിയാണ് നീരവ് മോഡി.

Latest News