പ്രവാസികളടക്കം 440 ഡോക്ടര്‍മാരെ കേരള സര്‍ക്കാര്‍ പിരിച്ചുവിടുന്നു

തിരുവനന്തപുരം- വ്യക്തമായ കാരണങ്ങളില്ലാതെ വിദേശത്തടക്കം ജോലി ചെയ്യുന്ന ആരോഗ്യവകുപ്പിലെ 440 ഡോക്ടര്‍മാരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനം.  
സര്‍വീസില്‍ തിരികെ പ്രവേശിക്കാന്‍ നവംബര്‍ 30 വരെ സര്‍ക്കാര്‍ സമയം അനുവദിച്ചിരുന്നു. എന്നാല്‍ 43 ഡോക്ടര്‍മാരാണ് തിരികെയെത്തിയത്. അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന 36 ഡോക്ടര്‍മാരെ നേരത്തെ പുറത്താക്കിയിരുന്നു. വിട്ടുനില്‍ക്കുന്ന ഡോക്ടര്‍മാരുള്‍പ്പെടെയുള്ള എല്ലാ വിഭാഗം ജീവനക്കാര്‍ക്കും സര്‍വീസില്‍ തിരികെ എത്താന്‍ ഒരവസരംകൂടി നല്‍കി.
അന്ന് ഹാജരാകാന്‍ സാധിക്കാത്തവര്‍ക്കാണ് നവംബര്‍ 30 വരെ വീണ്ടും അവസരം നല്‍കിയത്. 483 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 580 ജീവനക്കാരാണ് സര്‍വീസില്‍നിന്നും വിട്ടുനനില്‍കുന്നത്. സര്‍വീസില്‍ പ്രവേശിക്കാന്‍ രേഖാമൂലം സന്നദ്ധത അറിയിച്ചവര്‍ക്ക് അച്ചടക്ക നടപടികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമേ നിയമനം നല്‍കൂകയുള്ളു. തിരിച്ചെത്താത്ത ഡോക്ടര്‍മാരെയും ജീവനക്കാരെയും പിരിച്ചു വിടാനുള്ള നടപടികള്‍ ആരംഭിച്ചെന്നും ഇതു പൂര്‍ത്തിയായശേഷം പി.എസ്.സിയെ അറിയിക്കുമെന്നും ആരോഗ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.

 

 

Latest News