Sorry, you need to enable JavaScript to visit this website.

സർക്കാർ ആയുർവേദ ആശുപത്രികളിൽ ക്രോസ് മസാജുകൾ വ്യാപകമെന്ന് ആക്ഷേപം

കൊച്ചി- സംസ്ഥാനത്തെ സർക്കാർ ആയുർവേദ ആശുപത്രികളിൽ ക്രോസ് മസാജുകൾ വ്യാപകമായതായി അസോസിയേഷൻ ഓഫ് സെർട്ടിഫൈഡ് ആയുർവേദ തെറാപിസ്റ്റ് (എ.സി.എ.ടി) വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പുരുഷന്മാർക്ക് ആവശ്യമായി വരുന്ന മസാജ്, ഇലക്കിഴി, നവരക്കിഴി തുടങ്ങിയ ചികിൽസകൾ ചെയ്യുവാൻ വനിതകളെ ഉവേയാഗിക്കുന്നത് (ക്രോസ് മസാജ്) സ്വകാര്യ സ്ഥാപനങ്ങളിൽ പോലും നിയമംമൂലം നിരോധിച്ചിട്ടും സർക്കാർ ആയുർവേദ ആശുപത്രികളിൽ ഈ പ്രവണത നിർബാധം തുടരുകയാണെന്ന് സംഘടന പറയുന്നു. നാണക്കേടും മാനഹാനിയും കാരണം പല സ്ത്രീകളും ഇത് തുറന്നു പറയുവാൻ ഭയക്കുകയാണ്. 


ജോലി നഷ്ടപ്പെടുമോയെന്ന ഭയമാണ് പല സ്ത്രീകൾക്കും. ഏറെ പരിജ്ഞാനം ആവശ്യമായ പഞ്ചകർമ ചികിൽസകൾ നിശ്ചിത യോഗ്യതയില്ലാത്തവരെ ഉപയോഗിച്ച് ചെയ്യുന്നുണ്ട്. ആയുർവേദ ചികിൽസാ രീതികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാർ നടപടികൾ ഒരു വശത്ത് പുരോഗമിക്കുന്നതിനിടയിലാണ് ഇത്തരം പ്രവൃത്തികൾ അരങ്ങേറുന്നത്. 
നിലവിൽ ആവശ്യത്തിന് തെറാപ്പിസ്റ്റുകളെ ആയുർവേദ ആശുപത്രികളിൽ നിയമിക്കാത്തത് ചികിൽസകളെ ഗണ്യമായി ബാധിക്കുന്നു. സർക്കാർ മാനദണ്ഡപ്രകാരം ഒരു ആയുർവേദ ആശുപത്രിയിൽ രണ്ട് വീതം പുരുഷ, വനിതാ തെറാപിസ്റ്റുകളെ നിയമിക്കണമെന്നാണ് ചട്ടം.

 

കിടക്കകൾക്ക് ആനുപാതികമായി എണ്ണം വർധിപ്പിക്കണമെന്നും സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് നിലവിൽ 130 ലധികം സർക്കാർ ആയുർവേദ ആശുപത്രികളുണ്ട്. കണക്ക് പ്രകാരം 640 ൽപരം തെറാപിസ്റ്റുകൾ വേണം. എന്നാൽ നിലവിൽ സംസ്ഥാനത്ത് സർക്കാർ ആയുർവേദ ആശുപത്രികളിൽ ആകെ 71 തെറാപിസ്റ്റുകൾ മാത്രമാണ് ജോലി ചെയ്യുന്നതെന്നും സംഘടന ആരോപിക്കുന്നു. പ്രസിഡന്റ് മനു എസ്, സെക്രട്ടറി അഖിൽ കെ, അരുൺകുമാർ ടി വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

 

Latest News