ന്യൂദല്‍ഹി- മദ്രാസ് ഐഐടിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ മലയാളി വിദ്യാര്‍ഥിനി ഫാത്തിമാ ലത്തീഫിന്റെ മതാപിതാക്കള്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണും. കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രനോടൊപ്പമാണ് ഇവര്‍ പ്രധാനമന്ത്രിയെ കാണുന്നത്.
മകളുടെ മരണത്തിന്റെ അന്വേഷണത്തില്‍ കേന്ദ്ര ഇടപെടല്‍ വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഫാത്തിമയുടെ മൊബൈല്‍ ഫോണിലെ ആത്മഹത്യാക്കുറിപ്പ് ഫോറന്‍സിക് വിഭാഗം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഫാത്തിമ മരിക്കുന്നതിന് മുമ്പ് എഴുതിയതാണ് രണ്ട് കുറിപ്പുകളും സ്‌ക്രീന്‍ഷോട്ടുമെന്ന് ഫോറന്‍സിക് വിഭാഗം റിപ്പോര്‍ട്ട് കോടതിക്ക് കൈമാറി.
ഒന്നാം വര്‍ഷ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിയായ കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫിനെ കഴിഞ്ഞ മാസം ഒമ്പതിനാണ് ആത്മഹത്യ ചെയ്ത നിലയില്‍ ഹോസ്റ്റല്‍ മുറിയില്‍ കണ്ടെത്തിയത്. ഐഐടി പ്രവേശന പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് നേടിയ ഫാത്തിമ ഇന്റേണല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതുമൂലം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് ഐഐടി അധികൃതരുടെ വിശദീകരണം.
എന്നാല്‍ അധ്യാപകനായ സുദര്‍ശന്‍ പത്മനാഭനാണ് മരണത്തിന് ഉത്തരവാദിയെന്ന് ഫാത്തിമയുടെ ഫോണില്‍ സ്‌ക്രീന്‍ സേവറായി ഉണ്ടായിരുന്ന ആത്മഹത്യാക്കുറിപ്പ് വ്യക്തമാക്കുന്നു. ഈ സ്‌ക്രീന്‍ഷോട്ടും മൊബൈല്‍ ഫോണിലെ രണ്ട് കുറിപ്പുകളും ഫാത്തിമയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നവംബര്‍ ഒമ്പതിന് മുമ്പ് എഴുതിയതാണെന്നാണ് ഫോറന്‍സിക് സ്ഥിരീകരണം.
സുദര്‍ശന്‍ പത്മനാഭന്റെ പേരുള്ള ആത്മഹത്യാക്കുറിപ്പ് പുലര്‍ച്ചെ 12.27ന് എഴുതിയതാകാമെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ മൊബൈല്‍ ഫോണിലുള്ള മറ്റ് കുറിപ്പുകളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. ചെന്നൈ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അന്വേഷണ സംഘം കൈപ്പറ്റി.
ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുദര്‍ശന്‍ പത്മനാഭനെ വീണ്ടും ചോദ്യം ചെയ്യും. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം നീളുന്നതില്‍ മദ്രാസ് ഹൈക്കോടതി അതൃപ്തി അറിയിച്ചിരുന്നു. കേസ് എന്ത് കൊണ്ട് സിബിഐക്ക് വിടുന്നില്ലെന്നും കോടതി ആരാഞ്ഞിരുന്ു. കേസ് വിദഗ്ധ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഐഐടിയില്‍ നടന്ന മറ്റു മരണങ്ങളിലും വിശദമായ അന്വേഷണം വേണമെന്ന് കോടതി വ്യക്തമാക്കി.