റിയാദ് - സൗദിയിൽ ഇതുവരെ ഇരുപതിനായിരത്തോളം എയിഡ്‌സ് കേസുകൾ കണ്ടെത്തിയതായി എയിഡ്‌സ് രോഗികളുടെ പരിചരണം ലക്ഷ്യമാക്കി റിയാദിൽ പ്രവർത്തിക്കുന്ന ചാരിറ്റബിൾ സൊസൈറ്റി 'മന്നാഅ' എക്‌സിക്യൂട്ടീവ് ഡയറക്ടർ ഉസ്മാൻ അൽമസീദ് പറഞ്ഞു. എയിഡ്‌സ് രോഗികളിൽ ഏഴായിരത്തോളം പേർ സൗദികളാണ്. ഇതുവരെ കണ്ടെത്തിയ എയിഡ്‌സ് രോഗികളിൽ 35 ശതമാനം സൗദികളാണ്.
ഗർഭധാരണത്തിലൂടെ മാതാക്കളിൽ നിന്ന് കുട്ടികൾക്ക് രോഗം ബാധിച്ച നിരവധി കേസുകൾ കണ്ടെത്തിയിട്ടുണ്ട്. മാതാക്കൾ കൃത്യമായി മരുന്നുകൾ കഴിക്കാത്തതും ഏറെ വൈകി മാത്രം രോഗബാധയെ കുറിച്ച് അറിഞ്ഞതും അടക്കമുള്ള കാരണങ്ങളാണ് കുട്ടികൾക്ക് എയിഡ്‌സ് ബാധിക്കാൻ ഇടയാക്കുന്നത്.
തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിൽ നിന്നുള്ള ലൈസൻസോടെ പ്രവർത്തിക്കുന്ന 'മന്നാഅ' എയിഡ്‌സ് രോഗികൾക്കും ഇവരുമായി സഹവസിക്കുന്നവർക്കും സാമ്പത്തിക, പാർപ്പിട, മാനസിക സഹായങ്ങൾ നൽകുന്നുണ്ട്.
എയിഡ്‌സ് രോഗികളുമായി സഹവസിക്കുന്നവർക്ക് ആരോഗ്യ മന്ത്രാലയം മരുന്നുകളും ചികിത്സകളും അടക്കം എല്ലാവിധ മെഡിക്കൽ പിന്തുണകളും നൽകുന്നുണ്ട്. എയിഡ്‌സ് രോഗികൾക്ക് ശസ്ത്രക്രിയകൾ നടത്താൻ ആശുപത്രികൾ വിസമ്മതിക്കുന്ന കേസുകൾ വളരെ അപൂർവമായി മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇത്തരം കേസുകളിൽ ആശുപത്രികളുമായി സൊസൈറ്റിയും ബന്ധപ്പെട്ട വകുപ്പുകളും ആശയ വിനിമയം നടത്തി തുടർ നടപടികൾ സ്വീകരിക്കുന്നുണ്ട്. റിയാദിലെ ഗവൺമെന്റ് ആശുപത്രികൾ നിർദേശിക്കുന്ന ഏതു എയിഡ്‌സ് രോഗികളെയും സൊസൈറ്റി സ്വീകരിച്ച് ആവശ്യമായ എല്ലാവിധ സഹായങ്ങളും ചെയ്തുകൊടുക്കുന്നതായും ഉസ്മാൻ അൽമസീദ് പറഞ്ഞു.