എമിറേറ്റ്‌സ് വിമാനം അഞ്ഞൂറ് യാത്രക്കാരുമായി പുത്തൻ ചരിത്രത്തിലേക്ക് ടെയ്ക്ക് ഓഫ് നടത്തി. യു.എ.ഇ ദേശീയ ദിനാചരണവും സഹിഷ്ണുതാ വർഷാചരണവും പ്രമാണിച്ചാണ് ഏറ്റവും കൂടുതൽ രാജ്യങ്ങളിലെ പൗരന്മാരുമായി വ്യോമപഥങ്ങളിലേക്ക് കുതിച്ചുയർന്ന് ലോക റെക്കോർഡുകളുടെ ഗിന്നസിലേക്ക് എമിറേറ്റ്‌സ് വിമാനം സേഫ് ലാന്റിംഗ് നടത്തിയത്. 145 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെഎമിറേറ്റ്‌സ് യു.എ.ഇയുടെ ഏഴ് എമിറേറ്റുകളും വലം വെച്ച് പറന്നു നിലത്തിറക്കി. എഴുപത് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരുമായുള്ള യാത്രയായിരുന്നു ഇത് വരെയുള്ള റെക്കോർഡ്. അതാണ് ഭേദിക്കപ്പെട്ടത്.എമിറേറ്റ്‌സിന്റെ ഡബിൾഡെക്കർ വിമാനമായ എ 380 ആണ് യാത്രക്കായി ഇ.കെ 2019 എന്ന സവിശേഷ നമ്പറിൽ സജ്ജമാക്കിയത്.
സഹിഷ്ണുതാ സന്ദേശം വിളംബരം ചെയ്തുകൊണ്ട് വിവിധ രാജ്യക്കാർ കൈകോർത്തപ്പോൾ അതിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇറാം ഗ്രൂപ്പ് സി.എം.ഡി ഡോ. സിദ്ദീഖ് അഹമ്മദും യാത്രക്കാരനായി ക്ഷണിക്കപ്പെട്ടവരിലുണ്ടായിരുന്നു. ചില രാജ്യങ്ങളിലെ പൗരന്മാർ അവരുടെ ദേശത്തിന്റെ പരമ്പരാഗത വേഷത്തിലാണ് യാത്ര ചെയ്തത്. രണ്ടു മണിക്കൂറാണ് ഈ സ്‌പെഷ്യൽ വിമാനം സൗഹൃദത്തിന്റെ ആകാശത്തിൽ പറന്നത്. സഹിഷ്ണുതയുടെ കാര്യത്തിൽ ലോക രാജ്യങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന യു.എ.ഇയുടെ ഔദ്യോഗിക കാരിയറിൽ ക്ഷണിക്കപ്പെട്ട ഇന്ത്യൻ യാത്രക്കാരനായി പറക്കാൻ സാധിച്ചതിൽ അങ്ങേയറ്റം ചാരിതാർഥ്യമുണ്ടെന്ന് ഡോ. സിദ്ദീഖ് അഹമ്മദ് മലയാളം ന്യൂസിനോട് പറഞ്ഞു.