Sorry, you need to enable JavaScript to visit this website.

മഠങ്ങളിൽ നടക്കുന്നത് ക്രൂരമായ ലൈംഗീകാക്രമണമെന്ന് സിസ്റ്റർ ലൂസി

കോഴിക്കോട്-  വൈദികർക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിസ്റ്റർ ലൂസി കളപ്പുര. മഠങ്ങളിൽ സന്ദർശകരെന്ന വ്യാജേനെയെത്തി വൈദികർ കന്യാസ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാറുണ്ടെന്ന് ലൂസി പറയുന്നു.

സിസ്റ്റർ ലൂസി എഴുതിയ 'കർത്താവിന്റെ നാമത്തിൽ' എന്ന പുസ്തകത്തിലാണ് വൈദികർക്കെതിരെ ഗുരുതര ആരോപണം ഉയർത്തിയിരിക്കുന്നത്. കന്യാസ്ത്രീയായതിനു ശേഷം തനിക്ക് നേരെ മൂന്ന് തവണ ലൈംഗികാക്രമണമുണ്ടായെന്നും സിസ്റ്റർ ലൂസി പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നുണ്ട്. 

മഠത്തിൽ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചതായും ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചുവെന്നും പുസ്തകത്തിൽ ആരോപിക്കുന്നു. കൊട്ടിയൂർ കേസിലെ പ്രതി ഫാദർ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നുവെന്നും ലൂസി ആരോപിക്കുന്നു.
ചില മഠങ്ങളിൽ നിന്ന് ചെറുപ്പക്കാരായ കന്യാസ്ത്രീകളെ പള്ളിമേടകളിലേക്ക് നിർബന്ധപൂർവ്വം പറഞ്ഞ് വിടുന്നതായും അസാധാരണ രതി വൈകൃതങ്ങളാണ് അവർ അനുഭവിച്ചിരുന്നതെന്നും ലിസി പറയുന്നു. മുതിർന്ന കന്യാസ്ത്രീകൾ യുവതികളായ കന്യാസ്ത്രീകളെ സ്വവർഗഭോഗത്തിന് വിധേയരാക്കാറുണ്ടെന്നും സിസ്റ്റർ ലൂസി ആരോപിക്കുന്നു.

സഭാ ചട്ടങ്ങൾക്ക് വിരുദ്ധമായി ജീവിച്ചെന്ന് ചൂണ്ടിക്കാട്ടി ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ മഠത്തിൽ നിന്നും സിസ്റ്റർ ലൂസിയെ പുറത്താക്കിയിരുന്നു. തുടർന്ന് സഭയുടെ നടപടിക്കെതിരെ നേരിട്ട് റോമിലെത്തി വിശദീകരണം നൽകാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് മാർപാപ്പക്ക് സിസ്റ്റർ ലൂസി കത്തയച്ചിരുന്നു.

തന്നെ പുറത്താക്കിയ സഭാ നടപടിക്കെതിരെ നൽകിയ അപ്പീൽ വത്തിക്കാൻ തള്ളിയ സാഹചര്യത്തിലായിരുന്നു മാർപാപ്പക്ക് കത്തയച്ചത്.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ ലൈംഗികാക്രമണ പരാതിയിലും തുടർന്ന് നടന്ന കന്യാസ്ത്രീ സമരത്തിലും പങ്കെടുത്തതും ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നിയമപ്രകാരമുള്ള സഭാ വസ്ത്രം ധരിക്കാതെ സഭാനിയമങ്ങളിൽനിന്ന് വ്യതിചലിച്ച് സഞ്ചരിച്ചു എന്നീ കുറ്റങ്ങളാണ് പുറത്താക്കുന്നതിന്റെ ഭാഗമായി ലൂസി കളപ്പുരയ്ക്കലിനെതിരെ സന്യാസ സഭ ചുമത്തിയിരുന്നത്.
 

Latest News