Sorry, you need to enable JavaScript to visit this website.

തൃശൂരിൽ രണ്ടിടത്തുണ്ടായ അപകടങ്ങളിൽ ദമ്പതികളടക്കം നാലുപേർ മരിച്ചു

ദമ്പതികൾ മരിച്ചത് കാർ കുളത്തിൽ വീണ്

തൃശൂർ-  ജില്ലയിൽ രണ്ടിടത്തായി ഉണ്ടായ അപകടങ്ങളിൽ നാലു മരണം. തൃശൂർ  പാപാലക്കാട് ദേശീയപാതയിൽ വാണിയമ്പാറയിൽ കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണ് ഭാര്യയും ഭർത്താവുമാണ് മരിച്ചത്. തൃപ്പൂണിത്തുറ ഏലൂർ സ്വദേശികളായ ഷീല (50), ഭർത്താവ് ബെന്നി ജോർജ് (52) എന്നിവരാണ് മരിച്ചത്. ഇന്നു പുലർച്ചെ 2.30നായിരുന്നു അപകടം. 
ദേശീയ പാതയോട് ചേർന്നുള്ള കുളത്തിലേക്കാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ വീണത്. വാഹനമോടിച്ചിരുന്ന ഇവരുടെ സുഹൃത്ത് ശശി കർത്ത അത്ഭുതകരമായി രക്ഷപ്പെട്ടു. കോയമ്പത്തൂരിൽ നിന്ന് ദക്ഷിണ മേഖലാ റോട്ടറി ക്ലബ്ബിന്റെ മീറ്റിങ് കഴിഞ്ഞ് കൊച്ചിയിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. മുന്നിലുണ്ടായിരുന്ന ലോറി പെട്ടന്ന് ബ്രേക്കിട്ടപ്പോൾ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. രണ്ടരയ്ക്ക് അപകടമുണ്ടായെങ്കിലും പുലർച്ചെ നാലരയോടെയാണ് കാർ കുളത്തിൽ നിന്ന് പുറത്തെടുത്തത്. ഷീലയുടെ മൃതദേഹം കാറിലുണ്ടായിരുന്നു. രാവിലെ ആറരയോടെയാണ് ബെന്നി ജോർജിന്റെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തിയത്. പാലക്കാടു നിന്നുള്ള സ്‌കൂബ ടീം എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. 
റോഡരികിൽ 10 അടി താഴ്ചയിലാണ് കുളം. ഇവിടെ കുളമുണ്ടെന്ന സൂചനാ ബോർഡും സ്ഥാപിച്ചിട്ടില്ല. ദേശീയ പാതയ്ക്കരികിൽ ഇങ്ങനെയൊരു കുളമുള്ളതായി പെട്ടന്ന് മനസിലാകില്ല. ഇക്കാര്യമറിയാതെ വാഹനങ്ങൾ റോഡരികിലേക്ക് ഒതുക്കുന്നതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. പെരിഞ്ഞനത്ത് സ്‌കൂട്ടറിൽ അജ്ഞാത വാഹനം ഇടിച്ചുണ്ടായ അപകടത്തിലാണ് മറ്റു രണ്ടുപേർ മരിച്ചത്. പെരിഞ്ഞനത്ത് ദേശീയ പാത 66 പെരിഞ്ഞനം പഞ്ചായത്തോഫീസിന് സമീപമായിരുന്നു അപകടം. പറവൂർ ചെങ്ങമനാട് സ്വദേശി പയ്യപ്പിള്ളി വീട്ടിൽ ഭരതൻ മകൻ ശ്രീമോൻ (15), ആലുവ യു.സി.കോളേജിനു സമീപം കുട്ടമ്പിള്ളി വീട്ടിൽ പ്രദീപ് മകൻദിൽജിത്ത് (17) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 2.30ഓടെയാണ് അപകടം നടന്നതെന്ന് സംശയിക്കുന്നു. പെരിഞ്ഞനം കപ്പേളക്ക് സമീപം
പരിക്ക് പറ്റിയ നിലയിൽ റോഡിൽ കിടക്കുന്നത് കണ്ട് ഇരുവരെയും കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മതിൽ മൂലയിലെ ബന്ധുവീട്ടിൽ വന്നതാണ് ഇവർ. ദേശീയപാത 66 ലെ സ്ഥിരം അപകടമേഖലയാണ് അപകടം നടന്ന സ്ഥലം. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
 

Latest News