ടിക് ടോക് ഒടുവില്‍ അവളോട് മാപ്പു പറഞ്ഞു

വാഷിംഗ്ടണ്‍- ഉയിഗൂര്‍ മുസ്ലിംകളെ തടങ്കലിലിട്ട് പീഡിപ്പിക്കുന്ന ചൈനിസ് അധികൃതരെ വിമര്‍ശിച്ചതിനു പിന്നാലെ ടിക് ടോക് അക്കൗണ്ട് മരവിപ്പിച്ച സംഭവത്തില്‍ പതിനേഴുകാരിയോട് കമ്പനി ക്ഷമ ചോദിച്ചു.

മേക്കപ്പ് സംബന്ധിച്ച തമാശ വീഡിയോയില്‍ ഉള്‍പ്പെടുത്തിയാണ് ഫിറോസ അസീസ് എന്ന വിദ്യാര്‍ഥിനി ഉയിഗൂര്‍ വംശജര്‍ നേരിടുന്ന കിരാത പീഡനത്തെ വിമര്‍ശിച്ചത്. ചൈനയിലെ തടങ്കല്‍ പാളയങ്ങളില്‍ മുസ്്‌ലിംകള്‍ നേരിടുന്ന പീഡനം കണ്ണ് തുറന്ന് കാണണമെന്ന് ആവശ്യപ്പെടുന്ന വീഡിയോ വലിയ ശ്രദ്ധ നേടിയിരുന്നു. ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ളതാണ് ജനപ്രിയ വീഡിയോ ആപ്പായ ടിക് ടോക്.

ചൈനീസ് സര്‍ക്കാര്‍ തങ്ങളെ നിയിന്ത്രിക്കുന്നില്ലെന്ന് കമ്പനി അവകാശപ്പെടുന്നതിനിടെയാണ് വിമര്‍ശനത്തിന്റെ പേരില്‍ കൗമാരക്കാരിയുടെ അക്കൗണ്ട് ടിക് ടോക് നീക്കം ചെയ്തത്. ഉയിഗൂര്‍ വീഡിയോയുടെ പേരിലല്ല, നേരത്തെ അല്‍ ഖാഇദ നേതാവ് ഉസാമ ബിന്‍ലാദിന്റെ ഫോട്ടോ ഉള്‍പ്പെടുത്തിയതിനാണ് നടപടി സ്വകീരിച്ചതെന്ന് ടിക് ടോക് ആദ്യം വ്യക്തമാക്കിയെങ്കിലും അതു കോമഡി വീഡിയോ ആണെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്ഷമചോദിച്ച് കൈ കഴുകാനാണ് ടിക് ടോക് ശ്രമമെന്നും ഈ സെന്‍സര്‍ഷിപ്പ് അംഗീകരിക്കാനാവില്ലെന്നും നിയമനടപടി സ്വകീരിക്കുമെന്നും ഫിറോസ അസീസ് പറഞ്ഞു.

സമൂഹ മാധ്യമങ്ങളെ എങ്ങനെ സമര്‍ഥമായി ഉപയോഗിക്കാമെന്ന് വ്യക്തമാക്കുന്നതാണ് ഫിറോസയുടെ ടിക് ടോക് വീഡിയോകള്‍.

 

Latest News