Sorry, you need to enable JavaScript to visit this website.

കോളജ് അധ്യാപികയെ പീഡിപ്പിച്ച് നഗ്നദൃശ്യം പ്രചരിപ്പിച്ച പ്രതി യുഎഇയില്‍; അസാധാരണ വാദവുമായി പോലീസ്

കുറ്റിപ്പുറം- മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് ഒരു കോളെജില്‍ അധ്യാപികയായിരുന്ന യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ദുരുപയോഗം ചെയ്ത് മുങ്ങിയ പ്രതിയും മറ്റൊരു കോളജില്‍ അധ്യാപകനുമായിരുന്ന യുവാവ് യുഎഇയിലെ അജ്മാനിലാണെന്ന് കണ്ടെത്തി. രഹസ്യ ക്യാമറയില്‍ പകര്‍ത്തിയ യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ തിങ്കളാഴ്ച വൈകിട്ടാണ് പ്രതി സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചത്. ഫോണ്‍ നമ്പറും വിലാസവും ഈ ദൃശ്യങ്ങള്‍ക്കൊപ്പം പരസ്യമാക്കിയതോടെ യുവതിയുടെ ഫോണിലേക്ക് അശ്ലീല കോളുകളും സന്ദേശങ്ങളും പ്രവഹിക്കുകയാണ്. ഇതോടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാകാതെ പൊറുതിമുട്ടിയ യുവതി കുറ്റിപ്പുറം പോലീസില്‍ പരാതി നല്‍കി. എന്നാല്‍ പ്രതിയെ അറസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് പോലീസ് അസാധാരണ നിലപാട് സ്വീകരിച്ചത് യുവതിയെ കുഴക്കിയിരിക്കുകയാണ്. 

പീഡനത്തിന് ഇരയാക്കപ്പെട്ടയാള്‍ മരിക്കുന്ന സംഭവങ്ങളില്‍ മാത്രമെ പ്രതിയെ വിദേശത്തു നിന്നും നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാന്‍ കഴിയൂ എന്ന നിലപാടിലാണ് പോലീസ്. വിവാഹം കഴിക്കാമെന്ന ഉറപ്പു കൊടുത്താണ് പൊന്നാനിയിലെ ഒരു കോളെജില്‍ അധ്യാപകനായിരുന്ന പ്രതി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്. പിന്നീട് മുങ്ങിയ പ്രതി ഇപ്പോള്‍ അജ്മാനിലെ ഒരു കമ്പനിയില്‍ മാനേജരായി ജോലി ചെയ്തു വരികയാണ്. യുവതിയുടെ രഹസ്യ ദൃശ്യങ്ങള്‍ ഇയാള്‍ അപ് ലോഡ് ചെയ്തതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. നീതി തേടി യുവതി മലപ്പുറം ജില്ലാ പേലീസ് മേധാവിയെ സമീപിച്ചിരിക്കുകയാണിപ്പോള്‍.
 

Latest News