Sorry, you need to enable JavaScript to visit this website.

അറാംകോ ഓഹരി വാങ്ങാൻ രണ്ടു ദിവസം കൂടി; മലയാളികളും വാങ്ങിക്കൂട്ടൽ തിരക്കിൽ

റിയാദ്- പൊതുമേഖല എണ്ണ കമ്പനിയായ സൗദി അറാംകോയുടെ ഓഹരികൾ വാങ്ങാൻ ഇനി രണ്ടു ദിവസം കൂടി.  17ന് വിപണിയിലെത്തിയ ഓഹരി വ്യക്തികൾക്ക് വ്യാഴാഴ്ച വരെ(28) മാത്രമേ സ്വന്തമാക്കാനാകൂ. കമ്പനികൾക്ക് ഡിസംബർ നാലുവരെ ഓഹരികൾ സ്വന്തമാക്കാനുള്ള അപേക്ഷ നൽകാം. സൗദിയിൽ താമസിക്കുന്ന വിദേശികൾക്കും ബാങ്ക് എക്കൗണ്ട് വഴി ഓഹരി സ്വന്തമാക്കാനുള്ള അവസരമുണ്ട്. നിരവധി പേർ ഇതു ഉപയോഗിക്കുന്നതായാണ് വിവരം. 32 റിയാലാണ് നിലവിൽ ഒരു ഓഹരിക്ക് നിശ്ചയിച്ചിരിക്കുന്ന പരമാവധി വില. 30-32 വരെ എന്നാണ് പ്രോസ്‌പെക്ട്‌സിലുള്ളത്. പത്തിന്റെ ഗുണിതങ്ങളായി എത്ര ഓഹരി വേണമെങ്കിലും സ്വന്തമാക്കാവുന്നതാണ്. അതാത് ബാങ്കുകളുടെ ഓൺലൈനിൽ ഐ.പി.ഐ എന്ന പ്രത്യേക സെഷനിലൂടെ അരാംകോയുടെ ഓഹരികൾ സ്വന്തമാക്കാനാണ് അവസരമുള്ളത്. അന്തിമ ഐ.പി.ഐയുടെ വില ഡിസംബർ അഞ്ചിന് പ്രഖ്യാപിക്കും. അപേക്ഷ നൽകിയവർക്കെല്ലാം ഓഹരി ലഭിക്കുമോ എന്ന് അറിയില്ലെങ്കിലും ആനുപാതികമായി ഷെയറുകൾ വീതം വെക്കുമെന്നാണ് സൂചന. സുരക്ഷിത ഷെയർ എന്ന നിലക്കാണ് പലരും അരാംകോ ഓഹരിക്ക് മുൻഗണന നൽകുന്നത്.

60 ബില്യൻ റിയാൽ മൂലധനമുള്ള കമ്പനി 200 ബില്യൻ ഓഹരികളാണ് വിപണിയിലിറക്കുന്നത്. എന്നാൽ 600 പേജുള്ള പ്രോസ്‌പെക്ടസിൽ ഓഹരി മൂല്യം വെളിപ്പെടുത്തിയിട്ടില്ല. അന്തിമ ഐപിഒയുടെ വില ഡിസംബർ അഞ്ചിനാണ് പ്രഖ്യാപിക്കുക. അപേക്ഷ സ്വീകരിച്ചാൽ ഡിസംബർ എട്ടിനകം സബ്‌സ്‌ക്രപ്ഷ്യൻ വില അടക്കേണ്ടതുണ്ട്. കഴിഞ്ഞാഴ്ചയാണ് ഓഹരി ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ വിൽക്കുന്നതിന് അനുമതി ലഭിച്ചതായി അറാംകോ അറിയിച്ചത്.
ഓഹരി മൂല്യം പ്രഖ്യാപിക്കാതെയാണിപ്പോൾ അപേക്ഷ സ്വീകരിക്കുന്നത്. ഡിസംബർ നാലിന് അപേക്ഷ സ്വീകരിക്കുന്നത് നിർത്തിവെച്ച് അഞ്ചിന് വില പ്രഖ്യാപിക്കും. 0.5 ശതമാനം മാത്രമാണ് ആദ്യത്തെ ആറുമാസത്തേക്ക് വിൽക്കുന്നത്. വിൽപന തുടങ്ങിയ ശേഷം ആറു മാസത്തേക്ക് അറാംകോക്ക് ഷെയർ ലിസ്റ്റ് ചെയ്യാനോ 12 മാസത്തേക്ക് കൂടുതൽ ഷെയറുകൾ പുറത്തിറക്കാനോ സാധിക്കില്ല. 
സൗദി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ആയ തദാവുലിൽ ലിസ്റ്റ് ചെയ്ത സെക്യൂരിറ്റികളിൽ നിക്ഷേപമുള്ള പൊതു, സ്വകാര്യ ഫണ്ടുകൾ, സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഇടപാടുകൾക്ക് ലൈസൻസുള്ള വ്യക്തികൾ, കാപിറ്റൽ അതോറിറ്റി ലൈസൻസ് ലഭിച്ച വ്യക്തിയുടെ ഇടപാടുകാർ, സൗദിയിൽ ഇൻവെസ്റ്റ്‌മെന്റ് അകൗണ്ട് തുറക്കാൻ അനുമതി ലഭിച്ച വ്യക്തികൾ, സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖല കമ്പനികൾ, ജിസിസി കമ്പനികൾ, സ്വദേശി പൗരന്മാർ എന്നിവർക്കെല്ലാം ഓഹരി സ്വന്തമാക്കാവുന്നതാണ്. 
സ്വദേശികളായ ഓഹരി ഉടമകൾ 180 ദിവസം തുടർച്ചയായി ഓഹരി സൂക്ഷിച്ചാൽ സൗജന്യ ഷെയറുകൾ ബോണസായി ലഭിക്കും. ഐപിഒ സമയത്ത് അവർ വാങ്ങുന്ന 10 ഓഹരികൾക്ക് ഒന്ന് എന്ന നിലയിലാണ് സൗജന്യം ലഭിക്കുക. 100 ഓഹരിവരെ സൗജന്യമായി ലഭിക്കും. സൗദിയിൽ താമസിക്കുന്ന  വിദേശികൾക്കും ജിസിസി പൗരന്മാർക്കും സ്വദേശികൾക്കുമാണ് ഓഹരികൾ വാങ്ങാനാകുക. എൻസിബി, സാബ്, സാംബ, ഇൻവെസ്റ്റ്‌മെന്റ് ബാങ്ക്, ഫസ്റ്റ് ബാങ്ക്, അറബ് നാഷണൽ ബാങ്ക്, അൽബിലാദ്, അൽജസീറ, അൽറിയാദ്, അൽറാജ്ഹി, അൽഇൻമാ, ഫ്രഞ്ച് സൗദി, അൽഖലീജ് ഇന്റർനാഷണൽ എന്നീ ബാങ്കുകൾ വഴി മാത്രമേ ഐപിഒ അപേക്ഷകൾ സ്വീകരിക്കുകയുള്ളൂവെന്ന് അറാംകോ അറിയിച്ചു.
സൗദി അറാംകൊ ഐ.പി.ഒ ആരംഭിച്ചതോടെ ഓഹരികൾ വാങ്ങുന്നതിന് കടുത്ത തിരക്കാണ്  അനുഭവപ്പെടുന്നത്. ഓൺലൈൻ വഴി ഐ.പി.ഒയിൽ പങ്കെടുക്കുന്നതിന് ബാങ്കുകൾ അവസരമൊരുക്കിയിട്ടുണ്ട്. തിരക്കൊഴിവാക്കുന്നതിന് നവീന സാങ്കേതിക മാർഗങ്ങൾ ഉപയോക്താക്കളും നിക്ഷേപകരും പ്രയോജനപ്പെടുത്തണമെന്ന് ബാങ്കുകൾ ആവശ്യപ്പെട്ടു. 

Latest News