Sorry, you need to enable JavaScript to visit this website.

നിത്യാനന്ദയുടെ ആശ്രമത്തില്‍ പാതിരാത്രിയില്‍   വീഡിയോ ചിത്രീകരണം

അഹമ്മദാബാദ്- വിവാദ ആള്‍ദൈവം നിത്യാനന്ദയുടെ ആശ്രമത്തിലെ പീഡനങ്ങളെപ്പറ്റി 15 കാരി. മാതാപിതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് ശിശുക്ഷേമ വിഭാഗത്തിന്റെ സഹായത്തോടെ പുറത്ത് കൊണ്ടു വന്ന പെണ്‍കുട്ടി താനും സഹോദരിയും ആശ്രമത്തില്‍ അനുഭവിച്ചിരുന്ന മാനസികപീഡനങ്ങളെക്കുറിച്ചും മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്.
2013 ലായിരുന്നു ഗുരുകുലത്തില്‍ ചേര്‍ന്നത്. മുമ്പ് അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ രസകരമായിരുന്നു. എന്നാല്‍ 2017 മുതല്‍ കാര്യങ്ങള്‍ മാറി. ആയിരങ്ങളും പതിനായിരങ്ങളും ലക്ഷങ്ങളും വരെ സമ്പാദിക്കാനുള്ള പ്രമോഷന്‍ ജോലികള്‍ക്ക് ഉപയോഗിക്കാന്‍ തുടങ്ങി. ഈ സംഭാവനകള്‍ തുടങ്ങുന്നത് തന്നെ മൂന്ന് ലക്ഷം മുതലാണ്. എട്ടു കോടി വരെ എത്താറുണ്ട്. പണമായും ഏക്കറുകള്‍ വരുന്ന ഭൂമിയായിട്ടും കിട്ടാറുണ്ട്.'' പെണ്‍കുട്ടി പറഞ്ഞു. 
'അര്‍ദ്ധരാത്രിയില്‍ നല്ല ഉറക്കമാകുമ്പോള്‍ സ്വാമിക്ക് വേണ്ടി വീഡിയോ എടുക്കാനായി ഞങ്ങളെ വിളിച്ചുണര്‍ത്താറുണ്ട്. ചേച്ചിയാണ് എപ്പോഴും ചെയ്തിരുന്നത്. ചേച്ചിക്ക് ഇതില്‍ നിന്നും ഒരിക്കലും മോചനം ഇല്ലായിരുന്നു. സ്വാമിയുടെ നിര്‍ദേശപ്രകാരമാണ് വീഡിയോ എടുക്കുന്നത്. കടുത്ത മേയ്ക്കപ്പും ശരീരം നിറയെ ആഭണങ്ങളും ഇടുവിക്കും. എന്നിട്ട് ഞങ്ങളുടെ അച്ഛനെയും അമ്മയെയും കുറിച്ച് മോശമായി സംസാരിക്കാന്‍ ആവശ്യപ്പെടും. ചേച്ചി അങ്ങിനെ ചെയ്യും. എന്നാല്‍ എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ അനുസരിച്ചില്ല' പെണ്‍കുട്ടി പറയുന്നു.
ആശ്രമത്തില്‍ കടുത്ത ശാരീരിക മാനസീക പീഡനങ്ങള്‍ നേരിട്ടിരുന്നു. ഒരിക്കല്‍ ആത്മീയ നടപടിയുടെ ഭാഗമായി രണ്ടുമാസത്തേക്ക് തങ്ങളെ ഒരു മുറിയില്‍ പൂട്ടിയിട്ടു. ആശ്രമത്തിലുള്ളവരെല്ലാം പതിവായി മോശമായിട്ടായിരുന്നു സംസാരിച്ചിരുന്നതെന്നും പറഞ്ഞു. പെണ്‍കുട്ടികളുടെ പിതാവ് മക്കളെ അഹമ്ദാബാദില്‍ അനധികൃതമായി പിടിച്ചുവെച്ചിരിക്കുന്നു എന്ന് കാണിച്ച് പിതാവ് ഗുജറാത്ത് ഹൈക്കോടതിയില്‍ എത്തിയതോടെയാണ് കാര്യങ്ങള്‍ വെളിച്ചത്ത് വന്നത്. സംഭവത്തില്‍ അന്വേഷണം ഇപ്പോള്‍ ശരിയായ ദിശയിലാണെന്നും രണ്ടു പേരെ കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസ് വിവാദമായതോടെ വിവാദനായകന്‍ നിത്യാനന്ദ ഇന്ത്യ വിട്ടിരിക്കുകയാണ്.

Latest News