Sorry, you need to enable JavaScript to visit this website.

പവാറിന് അടിതെറ്റിയോ? എന്‍സിപി പിളര്‍പ്പിലേക്ക്; പാര്‍ട്ടിയിലെ അധികാര വടംവലി ബിജെപി ഉപയോഗപ്പെടുത്തി

മുംബൈ- എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ പോലും അറിയാതെ എന്‍സിപി പിന്തുണയോടെ ബിജെപി മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കിയ ഞെട്ടലിലാണ് രാഷ്ട്രീയ രംഗം. ശരത് പവാറിന്റെ അനന്തരവനും മുതിര്‍ന്ന എന്‍സിപി നേതാവുമായ അജിത് പവാര്‍ ബിജെപി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായതോടെ പാര്‍ട്ടി പിളര്‍്പ്പിന്റെ വക്കിലെത്തിയിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പായി എംഎല്‍എ സ്ഥാനം രാജിവെച്ച് രാഷ്ട്രീയ രംഗത്തു നിന്ന് വിരമിക്കുകയാണെന്ന പ്രഖ്യാപിച്ച അജിത് പവാര്‍ പിന്നീട് വീണ്ടും മത്സരിച്ച് ജയിച്ചാണ് എംഎല്‍എ ആയത്. 

അജിതിന്റെ രഹസ്യ നീക്കങ്ങളാണ് ഇപ്പോഴത്തെ അപ്രതീക്ഷിത മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയതെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. 35 എന്‍സിപി എംഎല്‍എമാരുടെ പിന്തുണ അജിതിന് ഉണ്ടെന്നാണ് റിപോര്‍ട്ട്. 22 പേരാണ് അജിതിനെ പിന്തുണയ്ക്കുന്നതെന്നും മറ്റൊരു റിപോര്‍ട്ടുണ്ട്. ഏതായാലും പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാര്‍ വിളിച്ചു ചേര്‍ത്ത എംഎല്‍എമാരുടെ യോഗം പൂര്‍ത്തിയാകുന്നതോടെ ചിത്രം വ്യക്തമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 

എന്‍സിപിയെ ഇത്തരമൊരു രാഷ്ട്രീയ സാഹചര്യത്തില്‍ കൊണ്ടെത്തിച്ച ഘടകമെന്താണ്? പാര്‍ട്ടിയുടെ പിന്തുടര്‍ച്ചാവകാശത്തെ ചൊല്ലിയുള്ള അധികാര വടംവലിക്ക് ഇതില്‍ പങ്കുണ്ടെന്ന സംശയവും ഉയര്‍ന്നു കഴിഞ്ഞു. ശരത് പവാറിനു ശേഷം എന്‍സിപിയെ നയിക്കുക ആരാകും എന്നതാണ് ചോദ്യം. മകളായ സുപ്രി സുലെ, അന്തരവനായ അജിത് പവാര്‍ എന്നിവരില്‍ ആരെയാകും ശരത് പവാര്‍ പിന്തുണയ്ക്കുക എന്ന ചോദ്യം നാളുകളായി പാര്‍ട്ടിക്കുള്ളില്‍ പുകയുന്നുണ്ട്. മികച്ച പാര്‍ലമെന്റേറിയനായും പ്രാസംഗികയായും മികവു കാട്ടിയ മകള്‍ സുപ്രിയ ഒരു പക്ഷേ പവാറിന്റെ പിന്‍ഗാമിയായ എന്‍സിപി നേതൃത്വം ഏറ്റെടുത്തേക്കാം എന്നു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. അതേസമയം മുതിര്‍ന്ന നേതാവായ അജിത് പവാറിനും തുല്യ സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്. അജിത് പാര്‍്ട്ടിയേയും കുടുംബത്തേയും പിളര്‍ത്തി എന്ന പരസ്യമായി സുപ്രിയ പ്രതികരിക്കുകയും ചെയ്തു. 

പാര്‍ട്ടിക്കുള്ളില്‍ താന്‍ അരക്ഷിതനാണെന്ന തോന്നല്‍ ഒരു പക്ഷെ അജിതിനെ നയിച്ചിട്ടുണ്ടാകാം. ഒരു ഭാഗത്ത് അഴിമതി കേസുകളില്‍ ഉള്‍പ്പെടുത്തി ബിജെപി സര്‍ക്കാരിന്റെ വേട്ടയും അജിതിന് നേരിടേണ്ടി വരുന്നുണ്ട്. 25,000 കോടിയുടെ അഴിമതി കേസില്‍ മാസങ്ങള്‍ക്കു മുമ്പാണ് അജിതിനെ പ്രതി ചേര്‍ത്തത്. കൂടാതെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവും അജിത് നേരിടുന്നുണ്ട്. ഇതും ബിജെപിയോട് കൈകോര്‍ക്കുന്നതിലേക്ക് അദ്ദേഹത്തെ നയിച്ചിരിക്കാം.

വെള്ളിയാഴ്ച രാത്രി ഒമ്പതു മണി വരെ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളില്‍ സജീവമായിരുന്നു അജിത് പവാര്‍. രാവിലെ എട്ടു മണിയോടെ ബിജെപി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി സ്ത്യപ്രതിജ്ഞ ചെയ്തത് കടുത്ത വഞ്ചനയാണെന്ന് ശിവ സേന പ്രതികരിച്ചു. ഇന്നലെ രാത്രി നടന്ന ചര്‍ച്ചകളില്‍ അജിതില്‍ ഒരു കള്ള ലക്ഷണമുണ്ടായിരുന്നെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ആരോപിക്കുകയും ചെയ്തിട്ടുണ്ട്. എന്‍സിപി എംഎല്‍എമാരുടെ വെള്ളപ്പേപ്പറിലുള്ള ഒപ്പ് ബിജെപി പിന്തുണ കത്താക്കി മാറ്റിയാണ് അജിത് ഗവര്‍ണര്‍ക്കു നല്‍കിയതെന്ന് എന്‍സിപിയും ആരോപിക്കുന്നു. 

Latest News