Sorry, you need to enable JavaScript to visit this website.

അറാംകോ ഐ.പി.ഒ 7200 കോടി കവിഞ്ഞു

റാനിയ നശാർ

റിയാദ് - അഞ്ചു ദിവസത്തിനിടെ സൗദി അറാംകോ ഇനീഷ്യൽ പബ്ലിക് ഓഫറിംഗിന്റെ ആകെ മൂല്യം 7200 കോടി റിയാൽ കവിഞ്ഞതായി സൗദി അറാംകോ ഓഹരി സബ്‌സ്‌ക്രിപ്ഷൻ മാനേജറും സാംബ കാപിറ്റൽ വൈസ് ചെയർമാനുമായ റാനിയ നശാർ അറിയിച്ചു. അഞ്ചു ദിവസത്തിനിടെ ഐ.പി.ഒ മൂല്യം 7298 കോടിയിലേറെയായി ഉയർന്നു. സ്ഥാപനങ്ങൾക്ക് നീക്കിവെച്ച ഓഹരികളുടെ സബ്‌സ്‌ക്രിപ്ഷൻ മൂല്യം 5839 കോടി റിയാലിലെത്തി. ആകെ 182.4 കോടി ഷെയറുകൾക്കാണ് സ്ഥാപനങ്ങൾ അപേക്ഷ നൽകിയത്. 
വ്യക്തികൾക്ക് നീക്കിവെച്ച ഷെയറുകളുടെ സബ്‌സ്‌ക്രിപ്ഷൻ മൂല്യം 1459.4 കോടി റിയാലായി. വ്യക്തികൾക്ക് നീക്കിവെച്ച ഓഹരികൾ 18,21,161 പേർ സബ്‌സ്‌ക്രൈബ് ചെയ്തു. ഇവർ ആകെ 45.6 കോടി ഷെയറുകളാണ് സബ്‌സ്‌ക്രൈബ് ചെയത്. ആദ്യത്തെ അഞ്ചു ദിവസത്തിനിടെ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമുള്ള ഓഹരികളുടെ വിൽപന അഭൂതപൂർവമായിരുന്നു. സൗദി അറാംകോയിൽ നിക്ഷേപകർക്കുള്ള വിശ്വാസമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. വരും ദിവസങ്ങളിൽ ഒഴുക്ക് കൂടുമെന്ന് പ്രതീക്ഷിക്കുന്നതായും റാനിയ നശാർ പറഞ്ഞു. 
ഇനീഷ്യൽ പബ്ലിക് ഓഫറിംഗിനിടെ വ്യക്തികൾക്ക് ഓഹരിയൊന്നിന് 32 റിയാൽ നിരക്കിലാണ് നൽകുന്നത്. അന്തിമ നിരക്ക് 32 റിയാലിൽ കുറവാണെങ്കിൽ അധികം അടച്ച തുക തിരികെ ഈടാക്കുകയോ അധിക ഓഹരികൾ നേടാനോ നിക്ഷേപകർക്ക് അവസരമുണ്ടാകും. വ്യക്തികൾക്കുള്ള സബ്‌സ്‌ക്രിപ്ഷൻ ഈ മാസം 28 വരെയാണ്. സ്ഥാപനങ്ങൾക്ക് ഇത് ഡിസംബർ നാലു വരെയാണ്. അന്തിമ ഐ.പി.ഒ നിരക്ക് ഡിസംബർ അഞ്ചിന് പ്രഖ്യാപിക്കും. 
 

Latest News