എസ്.പി.ജി സുരക്ഷ പ്രധാനമന്ത്രിക്ക് മാത്രമാക്കുന്നു; ഭേദഗതി അടുത്തയാഴ്ച

ന്യൂദല്‍ഹി- കോണ്‍ഗ്രസ് നേതാക്കളുടെ എസ്.പി.ജി സംരക്ഷണം പിന്‍വലിച്ചതിനെതിരെ രൂക്ഷ പ്രതിഷേധം ഉയരുന്നതിനിടെ എസ്.പി.ജി നിയമ ഭേദഗതിയുമായി സര്‍ക്കാര്‍. എസ്.പി.ജി നിയമ ഭേദഗതി ബില്‍ സര്‍ക്കാര്‍ അടുത്തയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
ഭേദഗതി  അനുസരിച്ച് രാജ്യത്ത് ഇനി  പ്രധാനമന്ത്രിക്ക് മാത്രമായിരിക്കും എസ.്പി.ജി സംരക്ഷണം ലഭിക്കുക. 1991 ല്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തിന് ശേഷമാണ് മുന്‍ പ്രധാനമന്ത്രിമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും എസ്.പി.ജി സംരക്ഷണം നല്‍കുന്ന വിധത്തില്‍ നിയമം ഭേദഗതി ചെയ്തത്. എന്നാല്‍ ഇനി മുതല്‍ മുന്‍ പ്രധാനമന്ത്രിമാര്‍ക്കോ അവരുടെ കുടുംബാംഗങ്ങള്‍ക്കോ ഈ സംരക്ഷണം ലഭിക്കില്ല. മുമ്പ് 3500 സൈനികര്‍ ഉണ്ടായിരുന്ന എസ്.പി.ജിയുടെ അംഗബലവും ആഭ്യന്തര മന്ത്രാലയം കുറച്ചിട്ടുണ്ട്.
അടുത്തയാഴ്ച പാര്‍ലമെന്റില്‍ എസ്.പി.ജി ഭേദഗതി ബില്‍ അവതരിപ്പിക്കുമെന്ന് പാര്‍ലമെന്ററികാര്യ സഹമന്ത്രി അര്‍ജുന്‍ രാം മേഘ്‌വാള്‍ ആണ് അറിയിച്ചത്. ഈ മാസം ആദ്യമാണ് കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരുടെ എസ്പിജി സംരക്ഷണം സര്‍ക്കാര്‍ പിന്‍വലിച്ചത്. അതിന് മുമ്പായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സുരക്ഷയും പിന്‍വലിച്ചിരുന്നു.

 

Latest News