Sorry, you need to enable JavaScript to visit this website.

മൂന്ന് ലക്ഷം വേശ്യകളുള്ള തായ്‌ലന്‍ഡില്‍ അവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തി മാര്‍പാപ്പ

പോപ്പിന്റെ പ്രാര്‍ഥനക്കും പ്രഭാഷണത്തിനുംശേഷം തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലെ സ്റ്റേഡിയത്തില്‍ അരങ്ങേറിയ നൃത്തപരിപാടി.

ബാങ്കോക്ക്- മനഷ്യക്കടത്തിനു ഇരയായവരോടും വേശ്യകളോടും ആദരവ് പുലര്‍ത്തണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. ബുദ്ധമതക്കാര്‍ക്ക് ഭൂരിപക്ഷമുള്ള തായ്‌ലന്‍ഡില്‍ നടത്തിയ ആദ്യ സന്ദര്‍ശനത്തില്‍ ബാങ്കോക്ക് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ പതിനായിരക്കണക്കിന് ക്രൈസ്തവ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു പോപ്പ്. മതസൗഹാര്‍ദവും സമാധാനവും നിലനിര്‍ത്താന്‍ അദ്ദേഹം ഉണര്‍ത്തി. പൊതുവെ പറയാന്‍ മടിക്കുന്ന വിഷയങ്ങളും പോപ്പ് തന്റെ പ്രഭാഷണത്തില്‍ ഉള്‍പ്പെടുത്തി.
മനുഷ്യക്കടത്തിനും വേശ്യാവൃത്തിക്കും ഇരകളായ സ്ത്രീകളുടേയും കുട്ടികളുടേയും കാര്യത്തില്‍ സമൂഹത്തിനു ബാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  
മയക്കുമരുന്നിന് അടിമകളായവരും കുടിയേറ്റക്കാരും യാചകരുമൊക്കെ നമ്മുടെ കുടുംബത്തിന്റെ ഭാഗമാണെന്നും അവരില്‍ നമ്മുടെ മാതാക്കളും സഹോദരങ്ങളുമുണ്ടെന്നും പ്രാര്‍ഥനക്ക് നേതൃത്വം നല്‍കിയ ശേഷം പോപ്പ് ഫ്രാന്‍സിസ് പറഞ്ഞു.
ലൈംഗിക വ്യാപാരവും മനുഷ്യക്കടത്തും നിര്‍ബാധം തുടരുന്ന രാജ്യമായതിനാലാണ് തായ്‌ലന്‍ഡില്‍ ഇക്കാര്യം പോപ്പ് ഊന്നിപ്പറഞ്ഞത്. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിയമവിരുദ്ധമാക്കിയിട്ടുണ്ടെങ്കിലും തായ്‌ലന്‍ഡില്‍ വേശ്യാവൃത്തിയിലേര്‍പ്പെട്ട മൂന്ന് ലക്ഷം സ്ത്രീകളുണ്ടെന്നാണ് കണക്ക്. ഇവരില്‍ നാല് ശതമാനം മനുഷ്യക്കടത്തിന് ഇരകളായതാണെന്നും ഔദ്യോഗിക കണക്കുകള്‍ പറയുന്നു. രാജ്യത്ത് ലഭിക്കുന്ന കുറഞ്ഞ വേതനത്തിന്റെ പത്തിരട്ടിയോളം ലഭിക്കുമെന്നതാണ് ധാരാളം സ്ത്രീകളെ ലൈംഗിക തൊഴിലിലേക്ക് ആകര്‍ഷിക്കുന്നത്. അഴിമതിക്കാരായ തായ് ഉദ്യോഗസ്ഥര്‍ ഇതിനോട് കണ്ണടക്കുന്നുവെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.

 

 

Latest News