Sorry, you need to enable JavaScript to visit this website.

നജ്‌റാനിൽ സാഹിർ വഴി സീറ്റ് ബെൽറ്റ് നിയമ ലംഘനം രജിസ്റ്റർ ചെയ്യുന്നു

റിയാദ് - നജ്‌റാൻ പ്രവിശ്യയിൽ നഗരങ്ങൾക്ക് പുറത്തുള്ള പ്രധാന റോഡുകളിൽ അടുത്ത ഞായറാഴ്ച മുതൽ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, ഡ്രൈവിംഗിനിടെ കൈ കൊണ്ട് മൊബൈൽ ഫോൺ ഉപയോഗം എന്നീ നിയമ ലംഘനങ്ങൾ ഓട്ടോമാറ്റിക് സംവിധാനത്തിൽ നിരീക്ഷിച്ച് കണ്ടെത്തി രജിസ്റ്റർ ചെയ്തു തുടങ്ങുമെന്ന് ഹൈവേ പോലീസ് അറിയിച്ചു.

സീറ്റ് ബെൽറ്റ് ധരിക്കാത്തവർക്ക് 150 റിയാൽ മുതൽ 300 റിയാൽ വരെയാണ് പിഴ ചുമത്തുക. ഡ്രൈവർമാർ മാത്രമല്ല, മുൻ സീറ്റിലെ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കൽ നിർബന്ധമാണ്. മുൻ സീറ്റിലെ യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാത്ത പക്ഷം വാഹന ഉടമകളുടെയോ വാഹനം ഓടിക്കുന്നതിന് നിയമാനുസൃതം ചുമതലപ്പെടുത്തപ്പെട്ടവരുടെയോ പേരിലാണ് നിയമ ലംഘനം രജിസ്റ്റർ ചെയ്ത് പിഴ ചുമത്തുക. 


ഡ്രൈവിംഗിനിടെ കൈകൊണ്ടുള്ള മൊബൈൽ ഫോൺ ഉപയോഗം പൊതുജന സുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ നിയമ ലംഘനമായാണ് ട്രാഫിക് ഡയറക്ടറേറ്റ് കാണുന്നത്. പൊതുജന സുരക്ഷയെ ബാധിക്കുന്ന 11 നിയമ ലംഘനങ്ങൾ ട്രാഫിക് ഡയറക്ടറേറ്റ് നിർണയിച്ചിട്ടുണ്ട്. 


വാഹനാഭ്യാസ പ്രകടനം, മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ ലഹരിയിൽ വാഹനമോടിക്കൽ, റെഡ് സിഗ്നൽ കട്ട് ചെയ്യൽ, എതിർ ദിശയിൽ വാഹനമോടിക്കൽ, മെയിൻ റോഡിൽ മത്സരയോട്ടം, നമ്പർ പ്ലേറ്റ് മായ്ക്കൽ, വളവുകളിൽ ഓവർടേക്ക് ചെയ്യൽ, ബ്രേയ്ക്കും ലൈറ്റുകളുമില്ലാതെ വാഹനങ്ങൾ ഓടിക്കൽ, നിശ്ചിത വേഗപരിധിയേക്കാൾ 25 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ വാഹനമോടിക്കൽ, ഡ്രൈവിംഗിനിടെ കൈകൊണ്ട് മൊബൈൽ ഫോൺ ഉപയോഗിക്കൽ, സ്റ്റോപ്പ് സിഗ്നലിനു സമീപം വാഹനം പൂർണമായും നിർത്താതിരിക്കൽ എന്നിവയാണ് പൊതുജന സുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ നിയമ ലംഘനങ്ങളായി ട്രാഫിക് ഡയറക്ടറേറ്റ് നിർണയിച്ചിരിക്കുന്നത്. 

 

Latest News