ബത്തേരി-ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ വിദ്യാർഥിനി മരിച്ച സംഭവത്തിൽ സ്‌കൂളിനെതിരെ പ്രതിഷേധം. രക്ഷിതാക്കൾ സ്‌കൂളിലെത്തി പ്രതിഷേധിക്കുകയാണ്. വിദ്യാർഥിനിയെ യഥാസമയത്ത് ആശുപത്രിയിലെത്തിക്കുന്നതിൽ കൃത്യവിലോപം കാണിച്ച അധ്യാപകൻ ഷാജിലിനെ സർവീസിൽനിന്ന് സസ്‌പെന്റ് ചെയ്തു. സംഭവത്തിൽ ജില്ലാ കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. പുറത്തുനിന്ന് പൂട്ടിയ ക്ലാസ് മുറി രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് തല്ലിപ്പൊളിച്ചു. പ്രധാനധ്യാപകൻ ഇരുന്ന മുറി നാട്ടുകാർ തല്ലിപ്പൊളിച്ചു. എം.എസ്.എഫ്, കെ.എസ്.യു പ്രവർത്തകർ സ്‌കൂളിലേക്ക പ്രതിഷേധവുമായി എത്തി. പുത്തൻകുന്ന് ചിറ്റൂരിലെ അഭിഭാഷക ദമ്പതികളായ അബ്ദുൽ അസീസിന്റെയും സജ്‌നയുടെയും മകൾ ഷഹല ഷെറിനാണ്(10) ഇന്നലെ പാമ്പുകടിയേറ്റ് മരിച്ചത്. ബത്തേരി ഗവ.സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്. ഇന്നലെ വൈകുന്നേരം ക്ലാസ് സമയത്താണ് പാമ്പുകടിയേറ്റത്. എന്തോ കടിച്ചെന്നു ഷഹന പറഞ്ഞതനുസരിച്ച് പരിശോധിച്ച അധ്യാപിക കാലിൽ കണ്ട മുറിവു കെട്ടി. വൈകാതെ അവശയായ കുട്ടിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഡോക്ടറുടെ പരിശോധനയിലാണ് പാമ്പുകടിയേറ്റെന്നു സ്ഥീരീകരിച്ചത്. റഫർ ചെയ്തതനുസരിച്ചു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതനിടെയായിരുന്നു മരണം.