Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദി സ്വകാര്യ മേഖലയിൽ തൊഴിലാളികൾ കുറയുന്നു

  • മൂന്നു മാസത്തിനിടെ 1,70,000 വിദേശികൾക്കും 21980 സൗദികൾക്കും തൊഴിൽ നഷ്ടപ്പെട്ടു

റിയാദ് - സൗദിയിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി, വിദേശി തൊഴിലാളികളുടെ എണ്ണം കുറയുന്നു. മൂന്നു മാസത്തിനിടെ 1.8 ശതമാനം തോതിൽ കുറഞ്ഞതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ആദ്യ പാദത്തെ അപേക്ഷിച്ച് രണ്ടാം പാദത്തിൽ തൊഴിലാളികളുടെ എണ്ണം 1.8 ശതമാനം കുറഞ്ഞു. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദികളുടെ എണ്ണം 1.3 ശതമാനം തോതിലും ഇക്കാലയളവിൽ കുറഞ്ഞു. 
സൗദിവൽക്കരണ ശ്രമങ്ങൾ ഊർജിതമായി തുടരുന്നതിനിടെയും സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം കുറഞ്ഞു വരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ വർഷം രണ്ടാം പാദത്തിൽ 1,70,000 ഓളം വിദേശികൾക്കു സ്വകാര്യ മേഖലയിൽ തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ട്. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ 21,980 ഓളം സൗദികൾക്കും സ്വകാര്യ മേഖലയിൽ തൊഴിൽ നഷ്ടപ്പെട്ടു. 
രണ്ടാം പാദാവസാനത്തെ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ 82.4 ലക്ഷം ജീവനക്കാരാണുള്ളത്. സ്വദേശി ജീവനക്കാർ 16.7 ലക്ഷവും വിദേശികൾ 65.7 ലക്ഷവുമാണ്. രണ്ടാം പാദത്തിൽ സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തന വരുമാനം രണ്ടു ശതമാനം തോതിൽ വർധിച്ചു. പ്രവർത്തന ചെലവ് 4.3 ശതമാനം തോതിലും വർധിച്ചു. 
പ്രതിദിനം ശരാശരി 244 സൗദികൾക്ക് വീതം സ്വകാര്യ മേഖലയിൽ തൊഴിൽ നഷ്ടപ്പെട്ടതായാണ് കണക്ക്. ഈ വർഷം ആദ്യ പാദത്തിലെ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ ആകെ 86.7 ലക്ഷം തൊഴിലാളികളുണ്ടായിരുന്നു. ഇതിൽ 67.4 ലക്ഷം പേർ വിദേശികളും 16.9 ലക്ഷം പേർ സ്വദേശികളുമായിരുന്നു. 
സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മക്ക് പരിഹാരം കാണുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും ഊർജിതമായ ശ്രമങ്ങളാണ് നടത്തുന്നത്. രണ്ടര വർഷത്തിനിടെ സൗദിയിൽ 19 ലക്ഷത്തോളം വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ട്. സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് മുൻഗണന നൽകാൻ ലക്ഷ്യമിട്ടുള്ള തൊഴിൽ വിപണിയിലെ പരിഷ്‌കാരങ്ങളാണ് വൻതോതിൽ വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെടാൻ ഇടയാക്കിയത്. 

 

Latest News