യുപിയിലും രാഷ്ട്രീയ കാലുമാറ്റം; മൂന്ന് പ്രതിപക്ഷ എം എല്‍ സിമാര്‍ ബിജെപി പാളയത്തില്‍

ലഖ്‌നോ- ബിഹാറിനും ഗുജറാത്തിനും ശേഷം ഉത്തരപ്രദേശിലും ബിജെപിക്ക് അനൂകൂലമായ രാഷ്ട്രീയ കാലുമാറ്റം. ബിജെപി അധ്യക്ഷന്‍ അമിത് ഷാ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി യുപിയിലിറങ്ങുന്നതിനു തൊട്ടുമുമ്പ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങളായ രണ്ട് സമാജ് വാദി പാര്‍ട്ടി നേതാക്കളും ഒരു ബിഎസ്. പി നേതാവും എം എല്‍ സി പദവി രാജിവച്ചു. നിയമസഭയില്‍ അംഗമല്ലാത്ത ബിജെപി മന്ത്രിസഭയിലെ അംഗങ്ങള്‍ക്ക് വഴിയൊരുക്കാനാണ് ഈ നീക്കമെന്ന് കരുതപ്പെടുന്നു. രാജിവച്ച പ്രതിപക്ഷ എം എല്‍ സിമാര്‍ അമിത് ഷായെ കാണുമെന്നും പറയപ്പെടുന്നു.

യുപി ഭരിക്കുന്ന ബിജെപി മന്ത്രിസഭില്‍ മുഖ്യമന്ത്രി ആദിത്യനാഥിനു പുറമെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ദിനേശ് ശര്‍മ, സ്വതന്ത്ര ദേവ് സിങ്, മൊഹ്‌സിന്‍ റജ എന്നിവര്‍ നിലവില്‍ നിയമസഭയില്‍ അംഗങ്ങളല്ല. മന്ത്രിസഭയില്‍ തുടരണമെങ്കില്‍ ഓഗസ്റ്റോടെ വിധാന്‍ സഭയിലോ വിധാന്‍ പരിഷത്തിലോ അംഗത്വം നേടേണ്ടതുണ്ട്. രാജിവച്ച എസ് പി നേതാക്കളായ ബുക്കല്‍ നവാബ്, യശ്വന്ത് സിങ് എന്നിവര്‍ തങ്ങള്‍ പാര്‍ട്ടിയില്‍ അവഗണിക്കപ്പെടുകയായിരുന്നെന്ന് ആരോപിച്ചു. എസ് പി തലവന്‍ മുലായം സിംഗ് യാദവുമായി വളരെ അടുപ്പമുള്ള നേതാവായ നവാബ്, അഖിലേഷ് യാദവ് പാര്‍ട്ടി അധ്യക്ഷനായതോടെയാണ് തഴയപ്പെട്ടത്.

തന്‍റെ സീറ്റ് മുഖ്യമന്ത്രി ആദിത്യനാഥിനു വേണ്ടി സമര്‍പ്പിക്കുന്നെവന്നായിരുന്നു യശ്വന്ത് സിങിന്‍റെ പ്രതികരണം. ചൈനയെ കുറിച്ചുള്ള അഖിലേഷിന്‍റെ അനൂകൂല അഭിപ്രായപ്രകടനത്തില്‍ അതൃപ്തി അറിയിച്ചാണ് സിംഗിന്‍റെ രാജി. സിങിന് 2022 വരെ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ കാലാവധിയുണ്ടായിരുന്നു. പുതിയ സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പു നടന്നാല്‍ ഒഴിവുന്ന സീറ്റുകളിലേക്ക് ബിജെപിക്ക് അനായാസം ജയിച്ചു കയറാം. 

പാര്‍ട്ടി നേതാക്കളുടെ കൂറുമാറ്റത്തോട് അഖിലേഷ് ശക്തമായാണ് പ്രതികരിച്ചത്. യുപിയിലും ബിഹാറിലും ബിജെപി രാഷ്ട്രീയ അഴിമതിയിലേര്‍പ്പെട്ടിരിക്കുകയാണെന്നും എല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജിവച്ച രണ്ട് എസ് പി നേതാക്കളും മുഖ്യമന്ത്രി ആദിത്യനാഥിനെ വാനോളം പുകഴ്ത്തി. രാജിവച്ച ബിഎസ്. പി എം.എല്‍.സി ജയ് വീര്‍ സിങ് നേരത്തെ മായാവതി മന്ത്രിസഭയില്‍ അംഗമായിരുന്നു.

Latest News