ബി.ജെ.പി ഒന്നും അല്ലാതിരുന്ന കാലം ഉണര്‍ത്തി ശിവസേന

മുംബൈ- എന്‍.ഡി.എയില്‍നിന്ന് ഒഴിവാക്കിയതിനേയും പാര്‍ലമെന്റിന്റെ ഇരു സഭകളിലും എം.പിമാര്‍ക്ക് പ്രതിപക്ഷത്ത് സീറ്റ് നല്‍കയതിനേയും ചോദ്യം ചെയ്ത് ബി.ജെ.പിക്ക് മുന്‍ സഖ്യകക്ഷി ശിവസേനയുടെ രൂക്ഷ വിമര്‍ശം.

ബി.ജെ.പി രംഗത്തുവരുമ്പോള്‍ പിന്തുണക്കാന്‍ ആരുമുണ്ടായിരുന്നില്ലെന്ന കാര്യം ഉണര്‍ത്തിക്കൊണ്ടാണ് ശിവസേന മുഖപത്രമായ സാമ് നയുടെ വിമര്‍ശം. ശിവസേനയുടെ സീറ്റ് മാറ്റത്തെ കുറിച്ച് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു.

എന്‍.ഡി.എ രൂപവത്കരിക്കുമ്പോള്‍ ഇപ്പോള്‍ സര്‍ക്കാര്‍ പദവിയിലുള്ള ആര്‍ക്കും പദവികള്‍ ഉണ്ടായിരുന്നില്ലെന്നും ചിലര്‍ ജനിച്ചിട്ടുപോലുമില്ലെന്നും സാമ്‌ന മുഖപ്രസംഗത്തില്‍ പറഞ്ഞു.

ജോര്‍ജ് ഫെര്‍ണാണ്ടസും എല്‍.കെ. അദ്വാനിയും നേതൃത്വം വഹിച്ചപ്പോള്‍ സഖ്യകക്ഷികളുമായി കൂടിയാലോചിച്ചാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നതെന്നും ഇപ്പോള്‍ ആരാണ് എന്‍.ഡി.എയുടെ നേതാവെന്നും സാമ് ന ചോദിക്കുന്നു.

 

Latest News