Sorry, you need to enable JavaScript to visit this website.

മകന്റെ മർദനം മൂലം വീട്ടിൽ അന്തിയുറങ്ങാനാകാതെ 81കാരി

ഇടുക്കി- മകന്റെ മർദനവും ക്രൂര പീഡനവും മൂലം സ്വന്തം വീട്ടിൽ അന്തിയുറങ്ങാൻ കഴിയാതെ 81കാരി. ദേവികളം കുരിശുമൂട്ടിൽ മേരീദാസെന്ന വയോധിക ദേവികുളം സബ് കലക്ടർക്കടക്കം പരാതി നൽകി നീതിക്കായി കാത്തിരിക്കുകയാണ്. 45 വർഷം മുമ്പ് ഭർത്താവ് മരണപ്പെട്ടതിന് ശേഷം ഏഴ് മക്കളെ മേരിയമ്മ കൂലിവേലചെയ്താണ് വളർത്തിയത്. മൂന്ന് പെൺമക്കളെ വിവാഹം ചെയ്തയച്ചു. രണ്ട് ആൺമക്കളിൽ ഒരാൾ മരണപ്പെട്ടു. ഇതിന് ശേഷം മകൻ ക്ലമന്റിനൊപ്പമാണ് മേരിയമ്മ കഴിഞ്ഞ് വന്നിരുന്നത്. ഒരായുസ് മുഴുവൻ മക്കൾക്ക് വേണ്ടി ജീവിച്ച അമ്മയുടെ ആകെയുള്ള സമ്പാദ്യമാണ് ദേവികുളം ഇരച്ചിൽപാറയിലുള്ള അഞ്ച് സെന്റ് പട്ടയ ഭൂമിയും ഇതിലെ വീടും. എന്നാൽ മകൻ സ്വത്ത് തട്ടിയെടുക്കുന്നതിന് വേണ്ടി മർദിച്ചും ക്രൂര പീഡനവും നടത്തി വീട്ടിൽ നിന്നും ഇറക്കി വിട്ടു. ഇതിന് ശേഷം മേരിയമ്മ രാജാക്കാട് കള്ളിമാലിയിലുള്ള കരുണാ ഭവനിൽ അഭയം തേടി. 
ഇവിടത്തെ പച്ചക്കറി കൃഷിയുടെ വാർത്ത പുറത്ത് വന്നപ്പോഴാണ് അമ്മയുടെ പടം പത്രത്തിൽ കണ്ട് ഞെരിപ്പാലത്തുള്ള മകളും ഭർത്താവും ചെന്ന് അമ്മയെ അവരുടെ വീട്ടിലേക്ക് കൊണ്ടു പോയത്. എന്നാൽ താൻ അധ്വാനിച്ചുണ്ടാക്കിയ വീട്ടിൽ കിടന്ന് മരിക്കണമെന്നതാണ് അമ്മയുടെ ആഗ്രഹം.മകൻ മർദിക്കുമെന്നും ഭക്ഷണം നൽകുന്നതും കിടത്തിയിരുന്നതും വീടിന് വെളിയിലായിരുന്നുവെന്നും അമ്മ നിറകണ്ണുകളോടെ പറയുന്നു. 
 

Latest News