ന്യൂദൽഹി- ബാബരി മസ്ജിദിന്റെ ഭൂമി അയോധ്യയിൽ ക്ഷേത്രം പണിയാൻ വിട്ടുകൊടുത്ത സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ചിലെ ഏക മുസ്‌ലിം ജഡ്ജി ജസ്റ്റിസ് അബ്ദുൽ നസീറിന് 'ഇസഡ്' കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. കർണാടക സ്വദേശിയായ എസ്.എ നസീറിനും കുടുംബത്തിനും പോപുലർഫ്രണ്ടിന്റെ ഭീഷണിയുള്ളതിനാലാണ് തീരുമാനമെന്നാണ് അധികൃതരുടെ വിശദീകരണം. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇതുസംബന്ധിച്ച് നിർദേശം നൽകിയത്. നസീറും കുടുംബവും രാജ്യത്ത് എവിടെ യാത്രചെയ്യുമ്പോഴും സുരക്ഷയുണ്ടാവുമെന്നും അധികൃതർ അറിയിച്ചു. ബാബരി മസ്ജിദ് നിലനിന്ന ഭൂമി രാമക്ഷേത്രത്തിന് വിട്ടുകൊടുത്തുള്ള വിധി കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്.