റിയാദ് - സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ പരിശോധനകൾ നടത്തുന്നതിന്റെ ചുമതല സ്വകാര്യ കമ്പനിയെ ഏൽപിക്കാൻ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ആലോചിക്കുന്നു. തൊഴിൽ വിപണി നിരീക്ഷണവും പരിശോധനയുമായും ബന്ധപ്പെട്ട പ്രവർത്തനങ്ങളും നടപടികളും കൂടുതൽ ശാസ്ത്രീയമാക്കാൻ വേണ്ടിയാണിത്.
വിഷൻ 2030 പദ്ധതിയുടെയും ദേശീയ പരിവർത്തന പദ്ധതിയുടെയും ഭാഗമായി ലക്ഷ്യമിട്ട് പദ്ധതികൾ നടപ്പാക്കുന്ന ചുമതല സ്വകാര്യ കമ്പനിയെ ഏൽപിക്കാനാണ് നീക്കം. തൊഴിലാളികളുടെ അവകാശങ്ങളിലും തൊഴിൽ തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള മാർഗങ്ങളിലും സുതാര്യത മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്നാണ് കരുതുന്നത്.
സ്വകാര്യ സ്ഥാപനങ്ങൾക്ക് സ്വയം പരിശോധനക്കും വിലയിരുത്തലിനുമുള്ള പ്രോഗ്രാമും തൊഴിൽ നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിൽ പൊതുസമൂഹത്തിന്റെ പങ്കാളിത്തം പ്രയോജനപ്പെടുത്തുന്നതിനുള്ള പദ്ധതിയും വേതന സുരക്ഷാ പദ്ധതിയും സമീപ കാലത്ത് നടപ്പാക്കിയിട്ടുണ്ട്. വിദേശികളെയും സ്വദേശികളെയും ജോലിക്കു വെക്കുന്നതിനുള്ള ചെലവുകൾ തമ്മിലെ അന്തരം കുറക്കുന്നതിനും മന്ത്രാലയം ലക്ഷ്യമിടുന്നു. കണക്കുകൾ പ്രകാരം വിദേശികളെ അപേക്ഷിച്ച് സൗദികളെ ജോലിക്കു വെക്കുന്നതിനുള്ള ചെലവ് നാലിരട്ടി കൂടുതലാണ്. 2020 ഓടെ ഇത് 280 ശതമാനമായി കുറക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.