റിയാദ്- സുരക്ഷാ ഭടനെ കൊലപ്പെടുത്തിയ സൗദി ഭീകരന് പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. ശിക്ഷ നടപ്പാക്കിയ ശേഷം ഭീകരന്റെ മൃതശരീരം മുക്കാലിയിൽ കെട്ടി പ്രദർശിപ്പിക്കണമെന്നും ഉത്തരവിട്ടു.
ഡ്യൂട്ടിക്കിടെ സുരക്ഷാ ഭടനെ കുത്തിക്കൊലപ്പെടുത്തൽ, സൈനിക ആസ്ഥാനത്തിന്റെ മതിൽ ചാടിക്കടന്ന് സുരക്ഷാ സൈനികരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തൽ, സുരക്ഷാ ഭടന്മാർക്ക്‌നേരെ നിറയൊഴിക്കൽ, സൗദി ഭരണാധികാരികളെയും സുരക്ഷാ ഭടന്മാരെയും അവിശ്വാസികളായി മുദ്രകുത്തൽ, ഐ.എസിനെ പിന്തുണക്കൽ എന്നീ ആരോപണങ്ങളിൽ ഭീകരൻ കുറ്റക്കാരനാണെന്ന് കോടതിയിൽ തെളിഞ്ഞു. പ്രതിയുടെ പക്കൽ കണ്ടെത്തിയ ഉപകരണങ്ങൾ സൈബർ ക്രൈം നിയമത്തിലെ പതിമൂന്നാം വകുപ്പ് പ്രകാരം കണ്ടുകെട്ടുന്നതിനും കോടതി വിധിച്ചു.