പത്തനംതിട്ട- ശബരിമല ദർശനത്തിനെത്തിയ ആന്ധ്ര സ്വദേശികളായ മൂന്ന് യുവതികളെ പോലീസ് തിരിച്ചയച്ചു. പ്രായം പരിശോധിച്ച ശേഷമായിരുന്നു പോലീസ് നടപടി. വിജയവാഡയിൽ നിന്നെത്തിയ പതിനഞ്ചംഗ സംഘത്തിലെ മൂന്ന് പേരെയാണ് തിരിച്ചയച്ചത്. ശബരിമലയിലെ ആചാരത്തെകുറിച്ച് അറിയില്ലെന്ന് സ്ത്രീകൾ പറഞ്ഞു. പമ്പയിലെത്തുന്ന സ്ത്രീകളുടെ ആധാർ കാർഡ് നോക്കിയാണ് പ്രായം നിശ്ചയിക്കുന്നത്. തീർത്ഥാടകരെ കടത്തിവിട്ട ഉടൻ തന്നെ പതിനഞ്ചോളം വരുന്ന സ്ത്രീകൾ ദർശനത്തിനെത്തുകയായിരുന്നു. കൂടുതൽ സ്ത്രീകളെ കണ്ടതോടെ പോലീസ് അവരെ കൺട്രോൾ റൂമിന് സമീപത്തേക്ക് വിളിച്ച് ആധാർ കാർഡ് പരിശോധിക്കുകയായിരുന്നു. മൂന്ന് സ്ത്രീകളുടെ പ്രായം 50 വയസിന് താഴെയാണെന്ന് മനസിലായി. ഇതോടെ ഇവരോട് മാറിനിൽക്കാൻ ആവശ്യപ്പെടുകയും മറ്റുള്ളവരെ ആധാർ പരിശോധിച്ച ശേഷം 50 വയസിന് മുകളിൽ പ്രായം ഉള്ളവരെ മാത്രം കടത്തിവിടുകയുമായിരുന്നു.
സ്ത്രീകൾക്കൊപ്പമുള്ള പുരുഷൻമാർ കാര്യം തിരക്കിയപ്പോൾ ഇത്തരത്തിലൊരു വിലക്ക് നിലനിൽക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ മുന്നോട്ട് പോകാൻ ആകില്ലെന്നും പോലീസ് അറിയിക്കുകയായിരുന്നു. എന്നാൽ തങ്ങൾ നിരവധി ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന തീർത്ഥാടക യാത്രയുടെ ഭാഗമായി എത്തിയതാണെന്നും ആചാരത്തെ കുറിച്ച് അറിവില്ലായിരുന്നുവെന്നും മടങ്ങിപ്പോകുന്നതിന് എതിർപ്പില്ലെന്നും പറഞ്ഞു.