അനാശാസ്യ കേന്ദ്രത്തില്‍ റെയ്ഡ്: 29 യുവതികളെ രക്ഷപ്പെടുത്തി 

ലണ്ടന്‍-ഈസ്റ്റ് ലണ്ടനില്‍ അന്താരാഷ്ട്ര മനുഷ്യക്കടത്തിന്റെ ഭാഗമെന്ന് സംശയിക്കുന്ന തരത്തില്‍ അനാശാസ്യ കേന്ദ്രത്തില്‍ എത്തിച്ച 29 യുവതികളെ പോലീസ് റെയ്ഡില്‍ രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രത്തിലെത്തിച്ചു. 20 നും 40 നും ഇടയില്‍ പ്രായമുള്ള 29 സ്ത്രീകളെയാണ് റൊമാനിയ ഉദ്യോഗസ്ഥരുടെ സഹായത്തോടെ മെറ്റ് ഓപ്പറേഷനിലൂടെ രക്ഷപ്പെടുത്തിയത്. ഇരകളെ സുരക്ഷിതമായ സ്ഥലത്ത് എത്തിച്ചിട്ടുണ്ട് എന്ന് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇവരെ വിദേശത്തുനിന്നു അനധികൃതമായി കടത്തിയതാണെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ടു 17 പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ 14 പുരുഷ•ാരും മൂന്ന് സ്ത്രീകളും ആണുള്ളത്. 17 നും 50 നും ഇടയില്‍ പ്രായമുള്ളവരാണിവര്‍ . വേശ്യാവൃത്തി, ആധുനിക അടിമത്തം, മയക്കു മരുന്ന് വ്യാപാരം എന്നിവ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികള്‍ സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ തടവിലാണ്. അതേസമയം സമാനമായ കേസില്‍ റൊമാനിയയില്‍ 4 വാറണ്ട് രേഖപ്പെടുത്തുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.റെഡ് ബ്രിഡ്ജ് ഹവറിങ് ബാര്‍ക്കിംഗ്, ഡാനിഎന്‍ഹാം, ടൗണ്‍ ഹാംലെറ്റ് എന്നിവിടങ്ങളിലെ വസ്തുവകകളുടെ പേരില്‍ 16 വാറണ്ട് രേഖപ്പെടുത്തി. 
സാധാരണക്കാരുടെ ജീവിതത്തില്‍ ഇപ്പോഴും ആധുനിക അടിമത്ത സമ്പ്രദായം മൂലമുണ്ടാകുന്ന ദുരന്തങ്ങള്‍ നിരവധിയാണ്. ഇന്നത്തെ ആസൂത്രിതമായ നീക്കത്തിലൂടെ കുറച്ചുപേരെ കുടുക്കാന്‍ കഴിഞ്ഞു. വിശദമായ അന്വേഷണത്തിലൂടെ ഇതിന്റെ വേരുകള്‍ കണ്ടെത്താനും തടയാനും ശ്രമിക്കും. ഇരകള്‍ക്ക് നീതി ഉറപ്പാക്കുകയാണ് പ്രഥമലക്ഷ്യം എന്ന് ചീഫ് ഇന്‍സ്‌പെക്ടര്‍ റിച്ചാര്‍ഡ് മക്‌ഡോഗ് പറയുന്നു.
റൊമാനിയന്‍ പോലീസ് ഓഫീസേഴ്‌സ് തങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിച്ചാല്‍ കൂടുതല്‍ കേസുകള്‍ കണ്ടെത്താനും തെളിയിക്കാനും കഴിയുമെന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. യുകെയിലേയ്ക്ക് ജോലി വാഗ്ദാനം ചെയ്തു വേശ്യാവൃത്തിയ്ക്കും അടിമപ്പണിക്കും ധാരാളം പേരെ കടത്തിക്കൊണ്ടുവരുന്നുണ്ട്. അതുകൊണ്ടുതന്നെ റെയ്ഡുകള്‍ വ്യാപകമാക്കാനാണ് പോലീസിന്റെ തീരുമാനം.

Latest News