Sorry, you need to enable JavaScript to visit this website.

മതപുരോഹിതനെ കെണിയിൽപ്പെടുത്തി പണം അപഹരിച്ച വ്യാജ മാധ്യമ പ്രവർത്തകൻ അറസ്റ്റിൽ 

മലപ്പുറം- വാട്‌സ്ആപിലൂടെ സ്ത്രീയുടെ വ്യാജപേരുണ്ടാക്കി ചാറ്റിംഗിലൂടെയും ശബ്ദ സന്ദേശങ്ങളിലൂടെയും സൗഹൃദം സ്ഥാപിച്ച് സോഷ്യൽ മീഡിയയിലും ലോക്കൽ ചാനലുകളിലും അയച്ച് മാനഹാനിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ആളെ മേലാറ്റൂർ പോലീസ് പിടികൂടി. കാളികാവ് തോട്ടശ്ശേരി കൃഷ്ണദേവ് (36) ആണ് മേലാറ്റൂർ പോലീസിന്റെ പിടിയിലായത്. പരാതിക്കാരനായ വേങ്ങൂർ സ്വദേശിയായ മതപുരോഹിതനെയാണ് ഇയാൾ കുടുക്കിലാക്കിയത്. പരാതിക്കാരനിൽനിന്ന് പതിനായിരം രൂപ നേരത്തേ ഇയാൾ ഭീഷണിപ്പെടുത്തി കൈവശപ്പെടുത്തിയിരുന്നു. ചാനലിൽ നിന്നാണെന്നും ലഹരിവിരുദ്ധ സന്ദേശം കൊടുക്കാനാണെന്നും പറഞ്ഞ് കഴിഞ്ഞ ചൊവ്വാഴ്ച പരാതിക്കാരന്റെ വീട്ടിലെത്തിയ ഇയാൾ വീട്ടിൽ കയറി സന്ദേശം ഷൂട്ട് ചെയ്ത ശേഷം ഞാനാണ് സ്ത്രീയുടെ പേരിൽ ചാറ്റ് ചെയ്യുന്നതെന്നും ചാറ്റിംഗുകൾ സോഷ്യൽ മീഡിയയിലും ചാനലിലും പ്രസിദ്ധീകരിക്കുമെന്നും അല്ലാത്തപക്ഷം രണ്ടു ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. 
തുടർന്ന് പുരോഹിതന്റെ കൈവശമുണ്ടായിരുന്ന പതിനായിരം രൂപ കൈക്കലാക്കി. ബാക്കി തുകയിൽ അൻപതിനായിരം രൂപ വ്യാഴാഴ്ച രാവിലെ 11 മണിക്കുള്ളിൽ കിട്ടണമെന്ന് നിർബന്ധം ചെലുത്തിയതിനെ തുടർന്ന് പുരോഹിതൻ മേലാറ്റൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. 
പോലീസ് തയാറാക്കിയ പദ്ധതി പ്രകാരം പരാതിക്കാരൻ ബാക്കി പണം കൊടുക്കാനായി വന്ന സമയം എസ്.ഐ പി.എം.ഷമീറിന്റെ നേതൃത്വത്തിൽ തന്ത്രപരമായി പ്രതിയെ കീഴ്‌പ്പെടുത്തുകയായിരുന്നു. 
പ്രതി സമാന കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു. 

Latest News