വിമാനം പറന്നത് പുല്‍ത്തകിടിയില്‍ നിന്ന്; അന്വേഷണം ആരംഭിച്ചു

ബംഗളൂരു- ഗോ എയര്‍ വിമാനം റണ്‍വേയില്‍നിന്ന് മാറി പുല്‍ത്തകിടിയില്‍നിന്ന് പറന്നുയര്‍ന്ന സംഭവത്തില്‍ ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. 180 യാത്രക്കാരുമായി നാഗ്പൂരില്‍നിന്ന് ബംഗളൂരുവിലേക്ക് വന്ന വിമാനമാണ് വന്‍ ദുരന്തത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്.
എ 320 വിഭാഗത്തില്‍പ്പെടുന്ന യാത്രാവിമാനത്തിന് ലാന്‍ഡ് ചെയ്യാനുള്ള അനുമതി ബംഗളൂരു വിമാനത്താവള അധികൃതര്‍ നല്‍കിയിരുന്നു. ലാന്‍ഡിങ്ങിനിടെ റണ്‍വെയില്‍നിന്ന് സമീപത്തെ പുല്‍ത്തകിടിയിലേക്ക് വിമാനം തെന്നിമാറുകയായിരുന്നു. ഈ സമയം പൈലറ്റ് വിമാനത്തിന്റെ വേഗത വര്‍ധിപ്പിച്ച് പുല്‍മേട്ടില്‍നിന്ന് വീണ്ടും പറന്നുയര്‍ന്നു. വിമാനം പിന്നീട് ഹൈദരബാദ് എയര്‍പോര്‍ട്ടില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. എന്നാല്‍ വിമാനം എയര്‍സ്ട്രിപ്പിന് പുറത്ത് ലാന്‍ഡ് ചെയ്തത് പൈലറ്റിന്റെ തെറ്റുകാരണമാണോ മോശം കാലാവസ്ഥ കൊണ്ടാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സംഭവത്തെ തുടര്‍ന്ന് വിമാനത്തിലെ ജീവനക്കാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.  പൈലറ്റിനെ സസ്‌പെന്‍ഡ് ചെയ്ത ഡി.ജി.സി.എ സംഭവം ഗൗരവതരമാണെന്ന് വിലയിരുത്തി. ജീവനക്കാരോട് അധികൃതര്‍ മുമ്പാകെ  ഹാജരാകാന്‍ നിര്‍ദേശം നല്‍കി.

 

 

Latest News