തിരുവനന്തപുരം- ചുമട്ടുതൊഴിലാളികൾ എടുക്കുന്ന ചുമടിന്റെ പരമാവധി ഭാരം 75 കിലോഗ്രാമിൽനിന്ന് 55 കിലോഗ്രാമായി കുറയ്ക്കുന്നതിന് കേരള ഹെഡ്‌ലോഡ് വർക്കേഴ്‌സ് ആക്ടിൽ ഭേദഗതി കൊണ്ടുവരാൻ മന്ത്രിസഭ തീരുമാനിച്ചു.
ഇതു സംബന്ധിച്ച കരടുബിൽ മന്ത്രിസഭ അംഗീകരിച്ചു. സ്ത്രീകളും പതിനഞ്ചിനും പതിനെട്ടിനും ഇടയ്ക്ക് പ്രായമുള്ള ചെറുപ്പക്കാരും എടുക്കുന്ന ചുമടിന്റെ പരമാവധി ഭാരം 35 കിലോഗ്രാമായി നിജപ്പെടുത്തുന്നതിനും ബില്ലിൽ വ്യവസ്ഥയുണ്ട്. ജനീവയിൽ നടന്ന അന്താരാഷ്ട്ര തൊഴിൽ സമ്മേളനം അംഗീകരിച്ച ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ചുമടിന്റെ ഭാരം കുറയ്ക്കാൻ നിയമ ഭേദഗതി കൊണ്ടുവരുന്നത്.
പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗിനെ ജി.എസ്.ടി കമ്മീഷണറായി മാറ്റി നിയമിക്കും. ഇദ്ദേഹം പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയുടെ ചുമതല തുടർന്നും വഹിക്കും. ജി.എസ്.ടി കമ്മീഷണർ ടിങ്കു ബിസ്വാളിനെ പാർലമെന്ററി അഫയേഴ്‌സ് സെക്രട്ടറിയായി മാറ്റി നിയമിക്കും. മലബാർ സിമന്റ്‌സിന്റെ മാനേജിംഗ് ഡയരക്ടറായി മുഹമ്മദലിയെ (ആനന്ദ് നഗർ, തൃശ്ശിനാപ്പള്ളി) നിയമിക്കാൻ തീരുമാനിച്ചു. കൊച്ചി മെട്രോയിലെ 12 തസ്തികകൾക്ക് 2019 ഏപ്രിൽ 1 മുതൽ തുടർച്ചാനുമതി നൽകാൻ തീരുമാനിച്ചു.
അഗ്നിരക്ഷാ സേവന വകുപ്പിനു കീഴിൽ ഫോർട്ടു കൊച്ചി കേന്ദ്രമായി ജലസുരക്ഷാ വിദഗ്ധ പരിശീലന കേന്ദ്രം അനുവദിക്കുന്നതിന് 11 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. ഇതിനു പുറമെ പരിശീലന കേന്ദ്രത്തിന്റെ മേൽനോട്ടത്തിന് ഓരോ റീജിയണൽ ഫയർ ഓഫീസർ, ജില്ലാ ഫയർ ഓഫീസർ തസ്തികകൾ കൂടി സൃഷ്ടിക്കും.
അഗ്നിരക്ഷാ സേവന വകുപ്പിനു കീഴിൽ ഫോർട്ടു കൊച്ചി കേന്ദ്രമായി ജലസുരക്ഷാ വിദഗ്ധ പരിശീലന കേന്ദ്രം അനുവദിക്കുന്നതിന് 11 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. ഇതിനു പുറമെ പരിശീലന കേന്ദ്രത്തിന്റെ മേൽനോട്ടത്തിന് ഓരോ റീജിയണൽ ഫയർ ഓഫീസർ, ജില്ലാ ഫയർ ഓഫീസർ തസ്തികകൾ കൂടി സൃഷ്ടിക്കും.
ജമ്മു കാശ്മീരിൽ മൈൻ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ വീരമൃത്യ വരിച്ച പുനലൂർ അറയ്ക്കൽ സ്വദേശി അഭിജിത്തിന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കാൻ തീരുമാനിച്ചു. അഭിജിത്തിന്റെ സഹോദരിക്ക് സർക്കാർ ജോലിയും കുടുംബത്തിന് വീടും നൽകാനും തീരുമാനിച്ചു.
കേരള ആഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ മാനേജിംഗ് ഡയരക്ടറായി എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡ് വൈസ് പ്രസിഡന്റ് (ഓപറേഷൻസ്) കെ.സി.ജയകുമാറിനെ അന്യത്രസേവന വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് നിയമിക്കാൻ തീരുമാനിച്ചു. റീബിൽഡ് കേരള ഇനിഷ്യേറ്റീവ് ഉന്നതാധികാര സമിതി അംഗീകരിച്ച വിവിധ പദ്ധതി നിർദേശങ്ങൾ ലോക ബാങ്കിന്റെ വികസന നയവായ്പയിൽനിന്ന് തുക കണ്ടെത്തി നടപ്പിലാക്കാൻ തീരുമാനിച്ചു.