റിയാദ് - ബംഗ്ലാദേശിലേക്ക് ദ്രവീകൃത പ്രകൃതി വാതകം കയറ്റി അയക്കുന്നതിന് സൗദി അറാംകോ ആലോചിക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ബംഗ്ലാദേശിന് പ്രകൃതി വാതകം നൽകുന്നതിന് 300 കോടി ഡോളറിന്റെ കരാർ കഴിഞ്ഞ മാസം സൗദി അറാംകോ ഒപ്പുവെച്ചിരുന്നു.
കിഴക്കു, പടിഞ്ഞാറ് എണ്ണ പൈപ്പ്‌ലൈനിന്റെ പ്രതിദിന ശേഷി ഈ വർഷാവസാനത്തോടെ 70 ലക്ഷം ബാരലായി ഉയർത്തുമെന്ന് അറാംകോ അറിയിച്ചു. എണ്ണ പൈപ്പ്‌ലൈനിന്റെ പ്രതിദിന ശേഷി 50 ലക്ഷം ബാരലിൽനിന്ന് 62 ലക്ഷം ബാരലായി ഉയർത്തിയിട്ടുണ്ട്. ഈ വർഷാവസാനത്തോടെ ഇത് 70 ലക്ഷം ബാരലായി ഉയരും.
കിഴക്കൻ സൗദിയിലെ എണ്ണ ഉൽപാദന കേന്ദ്രങ്ങളെ പടിഞ്ഞാറൻ തീരത്ത് യാമ്പുവിലെ എണ്ണ കയറ്റുമതി കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന കിഴക്കു, പടിഞ്ഞാറ് എണ്ണ പൈപ്പ്‌ലൈൻ തന്ത്രപ്രധാന പങ്കാണ് വഹിക്കുന്നത്. കിഴക്കൻ തീരവും പടിഞ്ഞാറൻ തീരവും വഴി എണ്ണ കയറ്റി അയക്കാൻ ഈ പൈപ്പ്‌ലൈൻ വഴി കഴിയും.
കഴിഞ്ഞ കൊല്ലം പ്രതിദിനം ശരാശരി 21 ലക്ഷം ബാരൽ എണ്ണ വീതമാണ് ഈ പൈപ്പ്‌ലൈൻ വഴി വിതരണം ചെയ്തത്. കിഴക്കു, പടിഞ്ഞാറ് എണ്ണ പൈപ്പ്‌ലൈനിന്റെ നീളം 1,200 കിലോമീറ്ററാണ്. കിഴക്കൻ സൗദിയിലെ എണ്ണ വ്യവസായ കേന്ദ്രങ്ങളിൽനിന്ന് സംഘർഷ സാധ്യത കൂടിയ ഹുർമുസ് കടലിടുക്കും ഒമാൻ ഉൾക്കടലും വഴിയുള്ള എണ്ണ കയറ്റുമതി തടസ്സപ്പെട്ടാലും പടിഞ്ഞാറൻ തീരം വഴി എണ്ണ കയറ്റുമതി തുടരാൻ ഇത് അവസരമൊരുക്കുന്നു.